ആദ്യ ഇലക്ട്രോണിക് യന്ത്രം പറവൂരിൽ; പ്രായപൂർത്തി വോട്ടവകാശം കൊച്ചിയിൽ
കൊച്ചി: ഒരിക്കൽ കൂടി കേരളം ബൂത്തിലേക്ക് പോകുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏടുകളിൽ പല കൗതുകങ്ങൾക്കും സാക്ഷിയായ സംസ്ഥാനമാണ് കേരളം. 30,471ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുമ്പോൾ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചതിന്റെ കഥ രസകരമാണ്. രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത് 1982-ൽ പറവൂർ മണ്ഡലത്തിലെ 50 ബൂത്തുകളിലായിരുന്നു.
ഇതിനെതിരേ എതിർ സ്ഥാനാർഥി കോൺഗ്രസിലെ എ.സി ജോസ് സുപ്രിംകോടതിയിൽ അപ്പീൽ നൽകി. കോടതി നിർദേശപ്രകാരം ഇ.വി.എം ഉപയോഗിച്ച 50 ബൂത്തുകളിൽ വീണ്ടും ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തി. 1984 മെയ് 22 ന് നടന്ന തിരഞ്ഞെടുപ്പിൽ എ.സി ജോസ് വിജയിച്ചു. വിജയിച്ച ശിവൻ പിള്ളയുടെ എം.എൽ.എ സ്ഥാനം അസാധുവാക്കി. പിന്നീട് 1998 ൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ 25 മണ്ഡലങ്ങളിലാണ് പരീക്ഷണാർഥം യന്ത്രം ഉപയോഗിച്ചത്.
രാജ്യത്താകെ ഇ.വി.എം പ്രക്രിയ ആധുനികവൽകരിച്ച ഈ കാലത്ത് ഈ ചരിത്രവസ്തുത കൗതുകം ജനിപ്പിക്കുന്നു. കെ.കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായ എ.സി ജോസിന്, ഭരണപക്ഷത്തും പ്രതിപക്ഷത്തും തുല്യ അംഗങ്ങളായതിനാൽ, സർക്കാറിനെ നിലനിർത്താൻ പല ഘട്ടങ്ങളിലും കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കേണ്ടിവന്നു എന്നതും ചരിത്രം.
വോട്ടവകാശം ജന്മിമാർക്കും കച്ചവടക്കാർക്കും
രാജ്യത്ത് ആദ്യമായി പ്രായപൂർത്തി വോട്ടവകാശം നടപ്പാക്കിയതും ഇന്ത്യയിൽ നിയമനിർമാണത്തിന് ഒരു സഭയുണ്ടായതും കൊച്ചിയിൽ. 1888 ലാണ് ശ്രീമൂലം തിരുനാൾ രാമവർമ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ചത്. ആദ്യം എട്ട് അംഗങ്ങളെ നാമനിർദേശം ചെയ്തു. 1904 ൽ ശ്രീമൂലം പ്രജാസഭ രൂപീകരിച്ചു. 100 രൂപ നികുതിയടക്കുന്ന ഭൂപ്രഭുക്കളിൽ നിന്നും 6000 രൂപ വാർഷിക വിറ്റുവരവുള്ള വ്യാപാരികളിൽ നിന്നുമായിരുന്നു പ്രതിനിധികളെ നാമനിർദേശം ചെയ്തിരുന്നത്. ഇതിന്റെ അപര്യാപ്ത തിരിച്ചറിഞ്ഞ് 1905 ൽ പ്രജാസഭയുടെ അംഗസംഖ്യ നൂറായി ഉയർത്തി. 77 പേരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന സംവിധാനം കൊണ്ടുവന്നു. വർഷത്തിൽ 50 ഉറുപ്പിക നിതുതിയടക്കുന്ന ജന്മിമാർ, രണ്ടായിരം രൂപ വാർഷിക വിറ്റുവരവുള്ള കച്ചവടക്കാർ എന്നിവർക്കായിരുന്നു വോട്ടവകാശം. ബി.എ ബിരുദം പാസായി പത്ത് വർഷം കഴിഞ്ഞവർക്കും വോട്ടുണ്ടായിരുന്നു. പിന്നീട് 1933 ൽ ശ്രീമൂലം പ്രജാസഭയെ കൂടുതൽ അധികാരങ്ങളോടെ അസംബ്ലിയാക്കി മാറ്റി. കൊച്ചിയിലും 1925 ൽ നിയമനിർമാണസഭ രൂപീകരിക്കപ്പെട്ടു.
1946സെപ്തംബർ ഒമ്പതിന് കേരളത്തിലെ ആദ്യ മുന്നണി മന്ത്രിസഭയും അധികാരത്തിലെത്തി. കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടി, പ്രോഗസീവ് പാർട്ട ി എന്നിവയിൽ നിന്നാണ് മന്ത്രിമാരുണ്ടായത്. പിന്നീട് 178 അംഗങ്ങളുള്ള കൊച്ചി -തിരുവിതാംകൂർ സംയുക്ത നിയമസഭ നിലവിൽ വന്നു. വരുമാനപരിധിയിൽ നിന്ന് മാറിയുള്ള വോട്ടവകാശം മാറ്റി 1948 സെപ്തംബറിലാണ് കൊച്ചി നാട്ടുരാജ്യത്തിൽ പ്രായപൂർത്തി വോട്ടവകാശ പ്രകാരം തെരഞ്ഞടുപ്പ് നടക്കുന്നത്.
കേരളത്തിനും ഉണ്ടായിരുന്നു, രണ്ട് പ്രധാനമന്ത്രിമാർ
കേരളത്തിൽ നിന്ന് ഇതുവരെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ആരെയും പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിലും ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പ് രണ്ട് പ്രധാനമന്ത്രിമാർ തിരുവിതാംകൂറിനുണ്ടായിരുന്നു.
1948 ൽ പട്ടം താണുപിള്ള പ്രധാനമന്ത്രിയും ടി.എം വർഗീസും സി.കേശവനും മന്ത്രിമാരുമായുള്ള മൂന്നംഗ മന്ത്രിസഭയായിരുന്നു അധികാരമേറ്റത്. പിന്നീട് സ്റ്റേറ്റ് കോൺഗ്രസിൽ അധികാരതർക്കം ഉടലെടുത്തതോടെ പട്ടം താണുപിള്ള സ്ഥാനം ഒഴിഞ്ഞു. പറവൂർ ടി.കെ നാരായണപിള്ള പ്രധാനമന്ത്രിയായി.
1949 ജൂലായ് ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയുക്തമായി തിരു -കൊച്ചി സംസ്ഥാനമായതോടെ ടി.കെ നാരായണപിള്ള പുതിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതാണ് ചരിത്രം. അഞ്ച് വർഷത്തിനുള്ളിൽ മുന്ന് മുഖ്യമന്ത്രിമാരെ കണ്ടശേഷമാണ് 1956 നവംബർ ഒന്നിന് ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസ് ശങ്കരൻ നമ്പൂതിരിപ്പാട് തെരഞ്ഞെടുക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."