ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്; നേതാക്കളിൽ തികഞ്ഞ ആത്മവിശ്വാസം
തിരുവനന്തപുരം: ജനവിധി പെട്ടിയിലായതോടെ ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്. യു.ഡി.എഫ് തരംഗമാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. പത്തു വർഷത്തെ ഇടത് ഭരണത്തിനെതിരായ വികാരവും ത്രികോണ മത്സരങ്ങളും എസ്.ഐ.ആർ, എഫ്.സി.ആർ.എ. ബില്ലിനെ തുടർന്ന് ക്രിസ്ത്യൻ സമൂഹത്തിൽ ഉണ്ടായ ആശങ്കയും ന്യൂനപക്ഷ പിന്തുണയും ചേർന്നപ്പോഴാണ് വോട്ടിംഗ് ശതമാനം ഉയർന്നതെന്നാണ് കണക്കുകൂട്ടുന്നത്.
ഇന്ദിര ഗ്യാരന്റി, സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങി വികസന അജണ്ടയ്ക്ക് ലഭിച്ച ജനപിന്തുണയും അനുകൂല തരംഗത്തിന് കാരണമായെന്ന് നേതാക്കൾ കരുതുന്നു. മലബാർ മേഖല തൂത്തുവാരി മധ്യകേരളത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിച്ച് തെക്ക് അത്യാവശ്യം സീറ്റുകൾകൂടി ലഭിക്കുമ്പോൾ ഭരണം ഉറപ്പെന്നാണ് കണക്ക്. ഇതിൽതന്നെ 2021ൽ ലഭിച്ച 21 സീറ്റിൽനിന്നും ഇരട്ടിയിലധികം സീറ്റാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ശക്തമായ സർക്കാർ വിരുദ്ധ തരംഗമുണ്ടെന്നും അഞ്ച് ജില്ലകൾ തൂത്തുവാരി നൂറ് സീറ്റുകൾനേടി അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുമ്പോൾ യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ഭരണവിരുദ്ധ വികാരം ഉണ്ടാകുമ്പോൾ പോളിങ് ഉയർന്നാൽ ജനം പ്രതിഷേധിച്ചു എന്നാണ് മനസിലാക്കേണ്ടതന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. യു.ഡി.എഫ് തരംഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ വലിയ തരംഗമാണ് നിലനിൽക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു. പോളിങ് ദിനത്തിലെ ആവേശം യു.ഡി.എഫിന് വലിയ വിജയം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ മാറണമെന്ന് തിരുമാനിച്ച ജനങ്ങളുടെ വിധിയെഴുത്താണ് വോട്ടിംഗ് ശതമാനം ഉയർത്തിയതെന്ന് പി.സി.വിഷ്ണുനാഥ് പ്രതികരിച്ചു. കേരളത്തിൽ വിജയമുറപ്പെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയും പറഞ്ഞു. കണക്കുകൾ പരിശോധിച്ചതോടെ അധികാരത്തിൽ വരുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതാക്കളെല്ലാം. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കായുള്ള ചർച്ചകൾക്ക് വരെ തുടക്കം കുറിച്ചുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."