ഇറാന്റെ ഭീഷണിയെ അതിജീവിച്ച് യുഎഇ; സുരക്ഷയും ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് രാഷ്ട്ര നേതാക്കൾ
അബുദബി: ഭീകരാക്രമണങ്ങളെയും പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി അതിജീവിച്ചെന്ന് യുഎഇ ഭരണാധികാരികൾ. ഇറാന്റെ ആക്രമണ ഭീഷണികൾക്കിടയിലും രാജ്യത്തിന്റെ സുരക്ഷയും ആഭ്യന്തര സമാധാനവും ഉറപ്പാക്കിയ സായുധ സേനയെയും മറ്റ് സർക്കാർ സ്ഥാപനങ്ങളെയും നേതാക്കൾ അഭിനന്ദിച്ചു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ്യത്തിന്റെ കരുത്ത് വീണ്ടും അടിവരയിട്ടത്.
രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ യുഎഇ സായുധ സേനയും സുരക്ഷാ ഏജൻസികളും പുലർത്തുന്ന ജാഗ്രതയെ നേതാക്കൾ പ്രശംസിച്ചു. ഏത് വലിയ പ്രതിസന്ധിയെയും ഐക്യത്തിലൂടെയും ആസൂത്രിതമായ നീക്കങ്ങളിലൂടെയും മറികടക്കാൻ യുഎഇക്ക് സാധിക്കുമെന്നും നേതാക്കൾ വിലയിരുത്തി.
ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധമാണ് വെല്ലുവിളികൾ നേരിടാനുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് ഭരണാധികാരികൾ വ്യക്തമാക്കി.
"യുഎഇയുടെ കരുത്തും പ്രതിരോധശേഷിയും തെളിയിക്കപ്പെട്ട നിമിഷങ്ങളാണിത്. സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സമൂഹത്തിന്റെ ഐക്യവും ഏതൊരു വെല്ലുവിളിയെയും നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നു." നേതാക്കൾ വ്യക്തമാക്കി.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. അബുദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്, ദുബൈ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് തുടങ്ങി നിരവധി ഉന്നത നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
രാജ്യത്തിന്റെ സമൃദ്ധിക്കും ഭാവിയിലെ സുസ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രാർത്ഥനയോടെയാണ് കൂടിക്കാഴ്ച സമാപിച്ചത്. പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക-സാമൂഹിക മേഖലകളിൽ യുഎഇ അതിന്റെ മുന്നേറ്റം തുടരുമെന്ന് ഭരണനേതൃത്വം ആവർത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."