'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, ഇതിന്റെ അപകടസാധ്യതകളെ നിസ്സാരമായി കാണുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO). രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ച്, മറ്റ് പ്രദേശങ്ങളിലേക്ക് വരെ അതിവേഗം പടരാൻ എബോളയുടെ ഒരൊറ്റ കേസ് മതിയെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ റീജിയണൽ ഡയറക്ടർ ഡോ. മുഹമ്മദ് യാക്കൂബ് ജനാബി വ്യക്തമാക്കി. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്.
പ്രതിരോധിക്കാൻ വാക്സിനുകളില്ല; 'ബുണ്ടിബുഗ്യോ' വകഭേദം അതീവ അപകടകാരി
നിലവിലെ എബോള വ്യാപനത്തെ, പ്രത്യേകിച്ച് 'ബുണ്ടിബുഗ്യോ' (Bundibugyo) എന്ന വകഭേദത്തിൽപെട്ട വൈറസ് ബാധയെ നിസ്സാരമായി കാണുന്നത് വലിയൊരു ദുരന്തത്തിന് കാരണമായേക്കാമെന്ന് യാക്കൂബ് ജനാബി പറഞ്ഞു. സാധാരണയായി കാണപ്പെടുന്ന എബോള വകഭേദങ്ങൾക്ക് വാക്സിൻ ലഭ്യമാണെങ്കിലും, നിലവിൽ പടർന്നുപിടിക്കുന്ന ബുണ്ടിബുഗ്യോ വകഭേദത്തിനെതിരെ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ല എന്നതാണ് ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം പരസ്പരം സഹകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ രോഗവ്യാപനത്തെ നിയന്ത്രണവിധേയമാക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് ആഗോളതലത്തിൽ വലിയ ചർച്ചയായ ഹന്താ വൈറസ് (Hantavirus) വ്യാപനത്തിന് ലഭിച്ചത്ര അന്താരാഷ്ട്ര ശ്രദ്ധ എബോളയ്ക്ക് ലഭിക്കുന്നില്ലെന്ന് യാക്കൂബ് ജനാബി ചൂണ്ടിക്കാട്ടി.
"സമ്പർക്കത്തിലൂടെ പകരുന്ന ഒരൊറ്റ കേസ് മതി നമ്മെയെല്ലാം ഒരേപോലെ അപകടത്തിലാക്കാൻ. അതിനാൽ ലോകരാജ്യങ്ങൾ എബോളയ്ക്ക് അർഹമായ പ്രാധാന്യവും ശ്രദ്ധയും നൽകണം. അതാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും." എന്ന് WHO ആഫ്രിക്കൻ റീജിയണൽ ഡയറക്ടറായ
ഡോ. മുഹമ്മദ് യാക്കൂബ് ജനാബി പറയുന്നു.
മരണസംഖ്യ ഉയരുന്നു; കോംഗോയിലും ഉഗാണ്ടയിലും കനത്ത ജാഗ്രത
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), അയൽരാജ്യമായ ഉഗാണ്ട എന്നിവിടങ്ങളിലാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കോംഗോ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, എബോള ബാധിച്ചെന്ന് സംശയിക്കുന്നവരുടെ മരണസംഖ്യ 160 ആയി ഉയർന്നു.
നിലവിൽ രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 670 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 61 കേസുകളിൽ എബോള സ്ഥിരീകരിച്ചു കഴിഞ്ഞു. അയൽരാജ്യമായ ഉഗാണ്ടയിലും രണ്ട് കേസുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഥിതിഗതികളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മെഡിക്കൽ വിദഗ്ധർ ഇപ്പോഴും വിലയിരുത്തുകയാണെന്നും, അതിനാൽ നിലവിലെ രോഗവ്യാപനം എത്രകാലം നീണ്ടുനിൽക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ലെന്നും ജനാബി വ്യക്തമാക്കി. ആഫ്രിക്കൻ മേഖലകളിൽ ജനങ്ങളുടെ നിരന്തരമായ യാത്രകൾ കാരണം രോഗബാധയുടെ കൃത്യമായ തോത് കൃത്യമായി മനസ്സിലാക്കാൻ പ്രയാസമുണ്ടാക്കുന്നുണ്ട്. എങ്കിലും പരിശോധനകൾ വർധിപ്പിക്കാനും, രോഗബാധ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തമാക്കാനും ജനപങ്കാളിത്തം ഉറപ്പാക്കാനുമുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."