മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ
എറണാകുളം: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിൽ പ്രഖ്യാപിച്ചിരുന്ന നാളത്തെ കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സർക്കാർ. കോളനിയിലെ താമസക്കാർക്ക് ഒപ്പമാണ് സർക്കാരെന്നും ഈ വിഷയത്തിൽ സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടുമെന്നും മന്ത്രി റോജി എം. ജോൺ മാധ്യമങ്ങളോട് പറഞ്ഞു. കുടിയിറക്കൽ ഭീഷണി നേരിടുന്ന കോളനി നിവാസികളുമായി മന്ത്രി റോജി എം. ജോൺ, കുന്നത്ത്നാട് എം.എൽ.എ വി.പി. സജീന്ദ്രൻ, ജില്ലാ കളക്ടർ, റൂറൽ എസ്.പി എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ അടിയന്തര ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തിങ്കളാഴ്ച ഹൈക്കോടതിയിലേക്ക്; പുനരധിവാസം ഉറപ്പ്
മലയിടംതുരുത്തിലെ കുടുംബങ്ങളെ ഒരു കാരണവശാലും പെരുവഴിയിലാക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി. കേസ് നടത്തിപ്പിൽ ചില പ്രശ്നങ്ങൾ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച തന്നെ സർക്കാർ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ പോലും ഈ കുടുംബങ്ങളെ സർക്കാർ പൂർണ്ണമായി പുനരധിവസിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കോടതി കമ്മീഷന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ളതല്ല. എങ്കിലും പാവപ്പെട്ട ഈ കുടുംബങ്ങൾക്കായി കോടതിയിൽ ഏതറ്റം വരെയും പോകാൻ സർക്കാർ തയ്യാറാണ്. നാളെ പൊലിസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ഒഴിപ്പിക്കൽ നടപടികളും ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കലക്കവെള്ളത്തിൽ മീൻപിടിക്കാൻ സി.പി.എം ശ്രമമെന്ന് എം.എൽ.എ
പാരിയത്തുകാവ് കോളനിയിലെ പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കാനാണ് സി.പി.എം ശ്രമിച്ചതെന്ന് കുന്നത്ത്നാട് എം.എൽ.എ വി.പി. സജീന്ദ്രൻ ആരോപിച്ചു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ഇവിടെ വിലപ്പോകില്ലെന്നും എം.എൽ.എ പറഞ്ഞു.
"സർക്കാരുമായി നടത്തിയ ചർച്ചയിൽ ഞങ്ങൾ പൂർണ്ണ തൃപ്തരാണ്. നാളെ പൊലിസ് വരില്ലെന്നും ഒഴിപ്പിക്കൽ നടപടികൾ ഉണ്ടാകില്ലെന്നും മന്ത്രിയിൽ നിന്ന് കൃത്യമായ ഉറപ്പ് ലഭിച്ചിട്ടുണ്ട്." എന്ന് പാരിയത്തുകാവ് കോളനി നിവാസികൾ പറഞ്ഞു.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ അടിയന്തര ഇടപെടലും ഉറപ്പുകളും തങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്നും കോളനിയിലെ കുടുംബങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."