ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും; തട്ടിപ്പ് സംഘത്തെ പൂട്ടി യുഎഇ അധികൃതർ
അബുദബി: ട്രാഫിക് പിഴകളുടെ പേരിൽ വ്യാജ എസ്എംഎസ് സന്ദേശങ്ങൾ അയച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘം പിടിയിൽ. കേവലം 4 ദിർഹം പോലുള്ള ചെറിയ തുകകൾ ടോൾ ഗേറ്റ് പിഴയായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ലിങ്കുകളിൽ ക്ലിക്ക് ചെയ്ത നിരവധി പേർക്ക് വലിയ തുകയാണ് നഷ്ടമായത്.
യുഎഇയിലുടനീളം ഇത്തരത്തിൽ മുപ്പത്തിയഞ്ചിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 29 കേസുകളും ദുബൈയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ട്രാഫിക് നിയമലംഘനങ്ങൾക്ക് വലിയ ഇളവുകൾ വാഗ്ദാനം ചെയ്തുകൊണ്ടോ, ചെറിയ തുകയുള്ള ടോൾ പിഴകൾ തീർപ്പാക്കാനോ ആവശ്യപ്പെട്ട് ഇരകൾക്ക് ലിങ്ക് അടങ്ങിയ എസ്എംഎസ് വരും. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായ വ്യാജ പേജിലെത്തും. ഇവിടെ ബാങ്ക് കാർഡ് വിവരങ്ങൾ നൽകുന്നതോടെ തട്ടിപ്പുകാർക്ക് ഡാറ്റ ലഭിക്കും. ലഭിച്ച കാർഡ് വിവരങ്ങൾ ഉപയോഗിച്ച് സെക്കന്റുകൾക്കുള്ളിൽ തട്ടിപ്പുകാർ അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ പിൻവലിക്കും. ഇത്തരത്തിലായിരുന്നു ഇവർ ആളുകളിൽ നിന്നും പണം തട്ടിയിരുന്നത്.
പരാതികൾ വർദ്ധിച്ചതിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന് പിന്നാലെ അജ്മാനിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് റെയ്ഡ് നടത്തി. പരിശോധനയിൽ തട്ടിപ്പിനായി ഉപയോഗിച്ച 22 ഇലക്ട്രോണിക് പോയിന്റ്-ഓഫ്-സെയിൽ (POS) മെഷീനുകൾ പിടിച്ചെടുത്തു.
രാജ്യത്തിന് പുറത്തിരുന്ന് പാകിസ്ഥാൻ സ്വദേശിയായ ഒരാളാണ് ഈ സംഘത്തെ നയിച്ചിരുന്നത്. ഷാർജയിലും അജ്മാനിലും വ്യാജ കമ്പനികളും ബാങ്ക് അക്കൗണ്ടുകളും നിർമ്മിച്ച് മോഷ്ടിച്ച പണം വെളുപ്പിക്കുകയായിരുന്നു ഇവരുടെ രീതി. അറസ്റ്റിലായ പ്രതികൾ തങ്ങളുടെ കുറ്റം സമ്മതിച്ചിട്ടുണ്ട്.
"അപരിചിതമായ നമ്പറുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ട്രാഫിക് പിഴകൾ പരിശോധിക്കാനും അടയ്ക്കാനും സർക്കാർ അംഗീകരിച്ച ഔദ്യോഗിക ആപ്പുകളോ വെബ്‌സൈറ്റുകളോ മാത്രം ഉപയോഗിക്കുക." അധികൃതർ വ്യക്തമാക്കി.
പിടിയിലായ പ്രതികൾ നിലവിൽ റിമാൻഡിലാണ്. വിദേശത്തിരുന്ന് സംഘത്തെ നയിക്കുന്ന പ്രധാന പ്രതിയെ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തോടെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
UAE authorities crack down on a fraud gang sending fake traffic fine messages that trick users into clicking malicious links, leading to bank account theft, while urging residents to stay alert and verify official payment channels before taking action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."