പെരിന്തൽമണ്ണയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: കുടുംബകലഹത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദിനെ (31) പൊലിസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ മുൻഷാദിന് ഭാര്യയെ സംശയമായിരുന്നുവെന്നും ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പൊലിസ് പറഞ്ഞു. തർക്കത്തിനിടെ ഷഹ്നയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് പ്രതി തീ കൊളുത്തുകയായിരുന്നു. 75 ശതമാനത്തോളം പൊള്ളലേറ്റ ഷഹ്നയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ചുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ഇരുവർക്കും ആദ്യ വിവാഹത്തിൽ ഓരോ കുട്ടികളുണ്ട്. മുൻഷാദിന്റെ ആദ്യ ഭാര്യ അപസ്മാരം ബാധിച്ചാണ് മരിച്ചതെന്നാണ് പൊലിസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ ഷഹ്നയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ, ആദ്യ ഭാര്യയുടെ മരണത്തിലും ദുരൂഹതയുണ്ടോ എന്ന് പൊലിസ് വിശദമായി അന്വേഷിക്കും.
പ്രതിയായ മുൻഷാദിനെ കോടതി റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ഫൊറൻസിക് വിദഗ്ധരും പ്രതിയുമായി ഇബ്രാഹിംപടിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
A 25-year-old woman, Shahna, died after being set on fire by her husband, Munshad (31), following a domestic dispute in Perinthalmanna. The police reported that the suspect, an auto-driver, was driven by suspicion and doused her with kerosene during an argument.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."