കൂർഗിൽ യുഎസ് യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; വൈഫൈ വിച്ഛേദിച്ച് ഹോംസ്റ്റേ ഉടമ, പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കൂർഗിൽ അമേരിക്കൻ സ്വദേശിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ഹോംസ്റ്റേ ഉടമയെയും സഹായിയെയും പൊലിസ് അറസ്റ്റ് ചെയ്തു. ഹോംസ്റ്റേയിലെ സഹായിയായ വ്രുജേഷ് കുമാർ ആണ് യുവതിയെ പീഡനത്തിനിരയാക്കിയത്.
അക്രമത്തിന് പിന്നാലെ വിവരം പുറംലോകം അറിയാതിരിക്കാൻ ക്രൂരമായ നീക്കങ്ങളാണ് ഹോംസ്റ്റേ ഉടമ നടത്തിയത്. മൂന്ന് ദിവസത്തോളം യുവതിയെ തടഞ്ഞുവെക്കുകയും ആശയവിനിമയം തടസ്സപ്പെടുത്തുന്നതിനായി ഹോംസ്റ്റേയിലെ വൈഫൈ കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു. ഇന്റർനെറ്റ് സൗകര്യം ഇല്ലാതായതോടെ യുവതിക്ക് സഹായത്തിനായി ആരെയും ബന്ധപ്പെടാൻ സാധിച്ചില്ല. മൂന്ന് ദിവസത്തിന് ശേഷം ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ചതോടെയാണ് യുവതിക്ക് ഹോംസ്റ്റേയിൽ നിന്ന് പുറത്തുകടക്കാനും അധികൃതരെ വിവരമറിയിക്കാനും സാധിച്ചത്.
രക്ഷപ്പെട്ട യുവതി ഉടൻ തന്നെ യുഎസ് എംബസിയെ വിവരമറിയിച്ചു. എംബസി ഉദ്യോഗസ്ഥർ മൈസൂരു പൊലിസിന് ഇമെയിൽ വഴി പരാതി കൈമാറി. പരാതിയുടെ അടിസ്ഥാനത്തിൽ കുടക് (കുട്ട) പൊലിസ് സ്റ്റേഷനിൽ കേസെടുക്കുകയും പ്രതികളെ ഉടനടി പിടികൂടുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതി മെയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സുരക്ഷാ കാരണങ്ങളാൽ അതിജീവിതയുടെ പേരോ മറ്റ് വിവരങ്ങളോ പൊലിസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
An American tourist was allegedly drugged and raped at a homestay in Coorg, Karnataka. Following the assault, the homestay owner reportedly disconnected the Wi-Fi for three days to prevent the victim from contacting help. Once the connection was restored, she managed to alert the US Embassy, leading to the arrest of the owner and his assistant. Both suspects are currently in judicial custody as investigations continue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."