മാവോയിസ്റ്റ് പാത ഉപേക്ഷിച്ച് 18-കാരി കീഴടങ്ങി; 25,000 രൂപ അടിയന്തര ധനസഹായം നൽകി തെലങ്കാന സർക്കാർ
ഹൈദരാബാദ്: ആയുധം ഉപേക്ഷിച്ച് മാവോയിസ്റ്റ് യുവതി നിയമത്തിന് മുന്നിൽ കീഴടങ്ങി. നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) അംഗമായ 18 വയസ്സുകാരി മുടിയം രാമെയാണ് മുളുഗു ജില്ല പൊലിസ് സൂപ്രണ്ട് സുധീർ രാംനാഥ് കേകൻ മുമ്പാകെ കീഴടങ്ങിയത്. മധ്യപ്രദേശ് ബിജാപൂർ സ്വദേശിനിയായ ഇവർ സംഘടനയുടെ സജീവ പ്രവർത്തകയായിരുന്നു.
തെലങ്കാന സർക്കാർ നടപ്പിലാക്കുന്ന ആകർഷകമായ പുനരധിവാസ പദ്ധതികളെക്കുറിച്ച് അറിഞ്ഞാണ് ഒളിജീവിതം അവസാനിപ്പിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും തീരുമാനിച്ചതെന്ന് രാമെ വെളിപ്പെടുത്തി. കീഴടങ്ങിയ ഉടൻ തന്നെ 25,000 രൂപ അടിയന്തര ധനസഹായമായി കൈമാറി.
മാവോയിസ്റ്റ് ആശയങ്ങൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരുന്നവർക്ക് സർക്കാർ നൽകുന്ന വലിയ പിന്തുണയുടെ ഉദാഹരണമാണ് ഈ കീഴടങ്ങലെന്ന് എസ്.പി സുധീർ രാംനാഥ് പറഞ്ഞു.
കീഴടങ്ങുന്നവർക്ക് അർഹമായ പാരിതോഷികം, മികച്ച ചികിത്സ, തൊഴിൽ പരിശീലനം, താമസം എന്നിവ സർക്കാർ ഉറപ്പുനൽകുന്നുണ്ട്. അക്രമത്തിന്റെ പാത ഉപേക്ഷിച്ച് മറ്റുള്ളവരും നിയമത്തിന് മുന്നിൽ വരാൻ തയ്യാറാകണം എന്നും മുളുഗു എസ്.പി വ്യക്തമാക്കി
നിലവിൽ മാവോയിസ്റ്റ് കുടുംബാംഗങ്ങൾ വഴി ബോധവൽക്കരണവും കൗൺസിലിങ്ങും പൊലിസ് ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ തോക്ക് ഉപേക്ഷിച്ച് സമാധാനത്തിന്റെ പാതയിലേക്ക് വരുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. കൂടുതൽ പുനരധിവാസ ആനുകൂല്യങ്ങൾ ഉടൻ തന്നെ രാമെക്ക് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
An 18-year-old female Maoist, Mudiyam Rame, surrendered to the Mulugu District Police in Telangana, citing the state government’s attractive rehabilitation policies as her motivation to return to mainstream society.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."