കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കുന്നു; കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വിമാനങ്ങൾ
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വ്യോമാതിർത്തി വീണ്ടും തുറന്ന പശ്ചാത്തലത്തിൽ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ (T4) നിന്ന് അടുത്ത ആഴ്ച മുതൽ 35 വിമാന സർവീസുകൾ പുനരാരംഭിക്കാൻ നീക്കം. സാധാരണ നിലയിലേക്കുള്ള മടക്കത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ 13 പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ നിശ്ചയിച്ചിരിക്കുന്നത്.
യാത്രക്കാരുടെ സൗകര്യാർത്ഥം വിമാനക്കമ്പനി പുറത്തുവിട്ട ഷെഡ്യൂളിൽ കേരളത്തിലേക്കുള്ള സർവീസുകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
കേരളത്തിലേക്കുള്ള സർവീസുകൾ ഇങ്ങനെ
കൊച്ചി: ഏപ്രിൽ 27 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടാകും. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണിത്.
തിരുവനന്തപുരം: ഏപ്രിൽ 27 മുതൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് സർവീസുകൾ നടത്തും.
മറ്റ് പ്രധാന ലക്ഷ്യസ്ഥാനങ്ങളും ഷെഡ്യൂളും
ഇന്ത്യയിലെ മറ്റ് നഗരങ്ങളായ ഡൽഹിയിലേക്ക് ഏപ്രിൽ 28 മുതൽ തിങ്കളാഴ്ചകളിൽ ആഴ്ചയിൽ ഒരു വിമാനവും, മുംബൈയിലേക്ക് ഏപ്രിൽ 28 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രണ്ട് സർവീസുകളും ഉണ്ടാകും. കൂടാതെ ലണ്ടൻ, ഇസ്താംബുൾ, റിയാദ്, ധാക്ക, കൊളംബോ, മനില, കെയ്റോ, ജിദ്ദ, ബെയ്റൂട്ട് എന്നീ നഗരങ്ങളിലേക്കും സർവീസുകൾ പുനരാരംഭിക്കും.
സുരക്ഷയ്ക്കും സേവന നിലവാരത്തിനും മുൻഗണന നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് എയർവേയ്‌സ് ആക്ടിംഗ് സിഇഒ അബ്ദുൾവഹാബ് അൽ-ഷാത്തി അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കും. യാത്രക്കാർക്ക് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ ട്രാവൽ ഏജന്റുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
flights from kuwait international airport to kerala have resumed, including services to kochi and thiruvananthapuram. the restart brings relief to passengers and expats, improving travel connectivity between kuwait and key destinations in kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."