നെയ്യാറ്റിൻകര കൊലപാതകം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോയത് അഭിഭാഷകനായ സഹോദരന്റെ വീട്ടിലേക്ക്; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്
നെയ്യാറ്റിൻകര: ഒൻപത് വർഷം നീണ്ട പ്രണയവിവാഹത്തിനൊടുവിൽ ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. കുട്ടികളില്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് വ്ലാത്താങ്കരയിൽ യുവാവ് ഭാര്യയെ കഴുത്തിന് പിന്നിൽ കുത്തിക്കൊലപ്പെടുത്തിയത്. വ്ലാത്താങ്കര ആർസി ചർച്ചിനു സമീപം താമസിക്കുന്ന അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ (36) പാറശാല പൊലിസ് കസ്റ്റഡിയിലെടുത്തു.
പിഎസ്‌സി കോച്ചിങ് സെന്റർ അധ്യാപകനായ വിഷ്ണുനാഥും അൽമയും ഒൻപത് വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാൽ വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കുട്ടികളുണ്ടാകാത്തതിനെ ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലിസ് പറഞ്ഞു. സംഭവം നടന്ന ഇന്ന് വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കുട്ടികളില്ലാത്ത വിഷയത്തെ ചൊല്ലി ദമ്പതികൾ വീണ്ടും വഴക്കിട്ടു. തർക്കം മൂർച്ഛിച്ചതോടെ വിഷ്ണുനാഥ് കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അൽമയുടെ കഴുത്തിന് പിന്നിൽ ആഴത്തിൽ കുത്തുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം വിഷ്ണുനാഥ് നേരെ പോയത് അഭിഭാഷകനായ സ്വന്തം സഹോദരന്റെ വീട്ടിലേക്കാണ്. ഭാര്യയെ കുത്തിയ വിവരം ഇയാൾ സഹോദരനോട് വെളിപ്പെടുത്തി. സഹോദരൻ ഉടൻ തന്നെ പൊലിസിനെ വിവരം അറിയിച്ചു. പൊലിസ് സ്ഥലത്തെത്തുമ്പോൾ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അൽമയുടെ മൃതദേഹം.
പാറശാല പൊലിസ് കസ്റ്റഡിയിലെടുത്ത വിഷ്ണുനാഥിനെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അൽമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് അറിയിച്ചു.
in a shocking incident in neyyattinkara, a man allegedly murdered his wife following a heated argument over the couple being childless. after committing the crime, the husband reportedly fled to the residence of his brother, who is a lawyer by profession. the investigation reveals that the couple had been involved in frequent disputes for a long time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."