യാത്രക്കാരിയുടെ ബാഗ് തകർത്തു; നഷ്ടപരിഹാരം നൽകുന്നതിൽ 'പിശുക്കുമായി' ഇൻഡിഗോ
ന്യൂഡൽഹി: വിമാനയാത്രക്കാരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിൽ വിമാനക്കമ്പനികൾ കാട്ടുന്ന കടുത്ത അനാസ്ഥയ്ക്കെതിരെ പ്രതിഷേധം പുകയുന്നു. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത യുവതിയുടെ വിലകൂടിയ ബാഗ് തകർത്ത സംഭവമാണ് ഏറ്റവും ഒടുവിൽ വിവാദമായിരിക്കുന്നത്. ഏകദേശം 8,000 രൂപ വിലമതിക്കുന്ന 'മൊകോബാര' ബ്രാൻഡിന്റെ ഹാർഡ്-ഷെൽ ബാഗാണ് ഉപയോഗശൂന്യമായ രീതിയിൽ തകർന്നത്.
ബാഗ് പൂർണ്ണമായും തകർന്നിട്ടും യാത്രക്കാരെ പരിഹസിക്കുന്ന രീതിയിലുള്ള നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്നാണ് ആരോപണം. ബാഗിന്റെ മുഴുവൻ തുകയും നൽകുന്നതിന് പകരം വെറും 4,500 രൂപ നൽകാം അല്ലെങ്കിൽ മറ്റൊരു കമ്പനിയുടെ ബാഗ് നൽകാമെന്നാണ് അധികൃതരുടെ വാദം. വിമാനക്കമ്പനിയുടെ ഈ നയം യാത്രക്കാരെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരനായ അശുതോഷ് രംഗത്തെത്തി. തകർന്ന ബാഗിന്റെ ചിത്രങ്ങൾ സഹിതം അശുതോഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
"രാജ്യത്ത് ഉപഭോക്തൃ സുരക്ഷ ഒരു തമാശയായി മാറിയിരിക്കുകയാണ്. വിമാനക്കമ്പനികളുടെ കുത്തക മനോഭാവമാണ് ഇത്തരം മോശം സേവനങ്ങൾക്ക് കാരണം." എന്ന് അശുതോഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
സംഭവം ചർച്ചയായതോടെ ഇൻഡിഗോയ്‌ക്കെതിരെ സമാന പരാതികളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ലഗേജുകളിൽ 'Fragile' ടാഗുകൾ നൽകാൻ ജീവനക്കാർ മടിക്കുന്നു. വിലപിടിപ്പുള്ള വസ്തുക്കൾ അശ്രദ്ധമായി വലിച്ചെറിയുന്ന രീതി തുടരുന്നു. DGCA പോലുള്ള നിയന്ത്രണ ഏജൻസികൾ ഇത്തരം വിഷയങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നില്ല തുടങ്ങിയ നിരവധി പരാതികളുമായി അനേകം പേർ രംഗത്തെത്തി. ഇൻഡിഗോയുടെ വാഗ്ദാനം നിരസിച്ച യാത്രക്കാരൻ നീതിക്കായി ഉപഭോക്തൃ ഫോറത്തെ സമീപിക്കാനൊരുങ്ങുകയാണ്.
A massive row has erupted after an IndiGo passenger’s premium luggage, worth ₹8,000, was returned in a severely damaged condition. While the traveler demanded a full refund for the broken hard-shell bag, the airline reportedly offered only ₹4,500 or a cheap replacement, sparking outrage on social media over their "stingy" compensation policy and negligence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."