ശത്രുവിന് കീഴടങ്ങുന്നതിലും നല്ലത് മരണം; റഷ്യയിൽ ആത്മഹത്യ ചെയ്ത സൈനികരെ പ്രകീർത്തിച്ച് കിം ജോങ് ഉൻ
സോൾ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ശത്രു സൈന്യത്തിന് പിടികൊടുക്കാതെ ആത്മഹത്യ ചെയ്ത ഉത്തരകൊറിയൻ സൈനികരെ പുകഴ്ത്തി ഭരണാധികാരി കിം ജോങ് ഉൻ. കീഴടങ്ങുന്നതിലും നല്ലത് മരണമാണെന്നും ഇത്തരത്തിൽ ജീവൻ വെടിഞ്ഞവർ രാജ്യത്തിന്റെ യഥാർഥ വീരനായകന്മാരാണെന്നും കിം വിശേഷിപ്പിച്ചു. റഷ്യയിലെ കുർസ്ക് മേഖലയിൽ കൊല്ലപ്പെട്ട സൈനികർക്കായി നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കിമ്മിന്റെ ഈ വിവാദ പരാമർശം.
രാജ്യത്തിന്റെയും വ്യക്തിയുടെയും അന്തസ്സ് സംരക്ഷിക്കാൻ സ്വയം നശിക്കാനും ആത്മഹത്യ ചെയ്യാനും മടിക്കാത്തവരാണ് യഥാർഥ ഹീറോകൾ. പരുക്കേറ്റ് മരണത്തോട് മല്ലടിക്കുന്നവരേക്കാൾ, ദൗത്യം പൂർത്തിയാക്കാൻ കഴിയാത്തതിൽ മനംനൊന്ത് സ്വയം ജീവനൊടുക്കുന്നവരാണ് യഥാർഥ ദേശാഭിമാനികൾ. യുദ്ധമുഖത്ത് മുന്നിൽനിന്ന് പോരാടി വീണവർക്കൊപ്പം തന്നെ സ്തുത്യർഹമായ ബലിദാനമാണ് സ്വയം പൊട്ടിത്തെറിച്ച സൈനികരുടേതെന്നും കിം കൂട്ടിച്ചേർത്തു.
റഷ്യയ്ക്ക് പിന്തുണയുമായി കുർസ്ക് മേഖലയിലേക്ക് ഏകദേശം 14,000 സൈനികരെയാണ് ഉത്തരകൊറിയ അയച്ചിട്ടുള്ളത്. എന്നാൽ യുദ്ധം കടുക്കുന്നതിനിടെ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉത്തരകൊറിയൻ സൈന്യത്തിന് സംഭവിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 6,000-ത്തിലധികം സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. യുദ്ധത്തടവുകാരാകുന്നത് ഒഴിവാക്കാൻ സൈനികർ സ്വയം സ്ഫോടനം നടത്തി മരിക്കുന്നതായി യുക്രെയ്ൻ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.
സൈനികരെയും യുദ്ധസാമഗ്രികളെയും റഷ്യയ്ക്ക് വിട്ടുനൽകുന്നതിലൂടെ സാമ്പത്തിക സഹായവും അത്യാധുനിക സൈനിക സാങ്കേതിക വിദ്യയുമാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നത്. റഷ്യൻ ഉദ്യോഗസ്ഥരുടെയും സൈനികരുടെ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിന്റെ വിവരങ്ങൾ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് പുറത്തുവിട്ടത്.
North Korean leader Kim Jong Un has praised his soldiers who chose suicide over being captured by Ukrainian forces as "true heroes."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."