ബംഗാളിൽ വോട്ടെണ്ണലിന് മുന്നോടിയായി നാടകീയ നീക്കങ്ങൾ; ബാലറ്റ് പെട്ടികൾ തുറന്നുവെന്ന് തൃണമൂൽ;സ്ട്രോങ് റൂമിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടു
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊൽക്കത്തയിൽ നാടകീയ രംഗങ്ങൾ. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളിൽ അസ്വാഭാവിക നീക്കങ്ങൾ നടക്കുന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. തങ്ങളുടെ പ്രതിനിധികളുടെ അസാന്നിധ്യത്തിൽ ബാലറ്റ് പെട്ടികൾ തുറന്നതായാണ് ഭരണകക്ഷിയുടെ പരാതി.
സെൻട്രൽ കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ മന്ത്രി ശശി പഞ്ച, വക്താവ് കുനാൽ ഘോഷ് എന്നിവരുടെ നേതൃത്വത്തിൽ തൃണമൂൽ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നോർത്ത് കൊൽക്കത്തയിലെ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് വിവാദങ്ങൾ ഉടലെടുത്തത്.
സ്ട്രോങ് റൂമിനുള്ളിൽ ചിലർ നീങ്ങുന്നതിന്റെയും പിങ്ക് പേപ്പറുകളും ബാലറ്റ് പേപ്പറുകളും കൈകാര്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ തൃണമൂൽ പുറത്തുവിട്ടു. എന്നാൽ പോസ്റ്റൽ ബാലറ്റുകളുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടികളാണ് നടക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുടെ വിശദീകരണം.
എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി ആഞ്ഞടിച്ചു. ബി.ജെ.പി ഓഫീസിലിരുന്ന് നിർമ്മിച്ച കണക്കുകളാണിതെന്നും തൃണമൂൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാനാണ് ഇത്തരം പ്രചരണങ്ങളെന്നും അവർ ആരോപിച്ചു.
"മെയ് നാലിന് ഫലം വരുമ്പോൾ തൃണമൂൽ കോൺഗ്രസ് 226-ലധികം സീറ്റുകൾ നേടി തകർപ്പൻ വിജയം കൈവരിക്കും. ഓഹരി വിപണി തകരാതിരിക്കാനാണ് യഥാർത്ഥ കണക്കുകൾ ബി.ജെ.പി മറച്ചുവെക്കുന്നത്." എന്നും മമത ബാനർജി പറഞ്ഞു.
അതേസമയം വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്താൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും അതിനാൽ സ്ട്രോങ് റൂമുകൾക്ക് മുന്നിൽ പ്രവർത്തകർ അതീവ ജാഗ്രതയോടെ കാവൽ നിൽക്കണമെന്നും മമത ആഹ്വാനം ചെയ്തു. ഭവാാനിപൂർ മണ്ഡലത്തിൽ രാത്രിയിൽ റെയ്ഡുകൾ നടന്നതായി മമത ആരോപിച്ചു. വോട്ടെണ്ണൽ ദിവസം ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ ടേബിളുകളിൽ നിന്ന് കണ്ണെടുക്കരുത്. സ്ട്രോങ് റൂമുകൾ നിരീക്ഷിക്കാൻ താൻ നേരിട്ട് ഇറങ്ങുമെന്നും അവർ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
അതേസമയം, തൃണമൂലിന്റെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് ബി.ജെ.പി നേതാവ് തപസ് റോയ് പ്രതികരിച്ചു. തോൽവി ഭയന്നാണ് മമത ബാനർജിയും സംഘവും കള്ളം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ സ്ട്രോങ് റൂമുകളും സുരക്ഷിതമാണെന്നും പോസ്റ്റൽ ബാലറ്റുകൾക്കായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കി.
മെയ് നാലിനാണ് ബംഗാളിന്റെ വിധി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നടക്കുക. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
Ahead of the counting of votes in West Bengal, dramatic scenes unfolded in Kolkata as the Trinamool Congress (TMC) staged a sit-in protest outside the Netaji Indoor Stadium. The party alleged a potential sabotage attempt after claiming that ballot boxes were opened in the absence of their representatives
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."