ചുവപ്പുകോട്ടയിൽ പച്ചക്കൊടി പാറിച്ച് ഫാത്തിമ തഹ്‌ലിയ; ചരിത്രത്തിൽ ആദ്യമായി ലീഗിന് നിയമസഭയിൽ പെൺകരുത്ത്
കോഴിക്കോട്: പതിറ്റാണ്ടുകൾ ചുവപ്പണിഞ്ഞുനിന്ന പേരാമ്പ്രയിൽ അട്ടിമറി വിജയം നേടി യുഡിഎഫ് സ്ഥാനാർഥി അഡ്വ ഫാത്തിമ തഹ്‌ലിയ ചരിത്രം കുറിച്ചു. ഇടതുമുന്നണി കൺവീനറും സിപിഎമ്മിന്റെ കരുത്തനായ നേതാവുമായ ടി.പി. രാമകൃഷ്ണനെ 5,087 വോട്ടുകൾക്കാണ് ഫാത്തിമ പരാജയപ്പെടുത്തിയത്. ഇതോടെ മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ കേരള നിയമസഭയിലെത്തുന്ന ആദ്യ വനിതാ എംഎൽഎ എന്ന റെക്കോർഡും ഫാത്തിമ സ്വന്തമാക്കി.
1977-ന് ശേഷം യുഡിഎഫിന് പിടികൊടുക്കാത്ത മണ്ഡലമായിരുന്നു പേരാമ്പ്ര. 2021-ൽ 22,592 വോട്ടുകൾക്ക് ടി.പി. രാമകൃഷ്ണൻ വിജയിച്ച ഇതേ മണ്ഡലത്തിലാണ് ഇത്തവണ ഫാത്തിമ അട്ടിമറി വിജയം ആഘോഷിക്കുന്നത്. 1970-ൽ കെ.ജി. അടിയോടിയും 1977-ൽ കെ.സി. ജോസഫും ജയിച്ചതൊഴിച്ചാൽ യുഡിഎഫിന് ഇവിടെ ചരിത്രമില്ലായിരുന്നു. കേരള കോൺഗ്രസ് (എം) മുന്നണി വിട്ടതോടെയാണ് 2021 മുതൽ സീറ്റ് ലീഗ് ഏറ്റെടുത്തത്.
തഹ്‌ലിയയെന്ന 'സർപ്രൈസ്' തന്ത്രം
കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനിലെ കൗൺസിലറായിരുന്ന ഫാത്തിമ തഹ്‌ലിയയെ പേരാമ്പ്രയിൽ അങ്കത്തിനിറക്കിയത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിത തീരുമാനമായിരുന്നു. പ്രചാരണത്തിനിടയിൽ 'ഖൗമിലെ കുട്ടി' പരാമർശവും സ്ട്രോങ്ങ് റൂം വിവാദവുമൊക്കെ മണ്ഡലത്തെ വാർത്തകളിൽ നിറച്ചിരുന്നു. എന്നാൽ എല്ലാ വിവാദങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് തഹ്‌ലിയ മിന്നും വിജയം കൈപ്പിടിയിലൊതുക്കി.
ലീഗ് ഇത്തവണ രണ്ട് വനിതകളെയാണ് നിയമസഭയിലേക്ക് മത്സരിപ്പിച്ചത്.
ഫാത്തിമ തഹ്‌ലിയ: പേരാമ്പ്രയിൽ ജയം (5,087 വോട്ട് ഭൂരിപക്ഷം).
ജയന്തി രാജൻ: കൂത്തുപറമ്പിൽ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെട്ടു. ലീഗിന്റെ ആദ്യ മുസ്‌ലിം ഇതര വനിതാ സ്ഥാനാർഥിയായിരുന്ന ജയന്തിയെ 1,286 വോട്ടുകൾക്കാണ് എൽഡിഎഫിലെ പി.കെ. പ്രവീൺ പരാജയപ്പെടുത്തിയത്.
തഹ്‌ലിയ മന്ത്രിയാകുമോ?
ചരിത്രവിജയം നേടിയ ഫാത്തിമ തഹ്‌ലിയ യുഡിഎഫ് മന്ത്രിസഭയിൽ ഇടംപിടിക്കുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എന്നാൽ ലീഗിന്റെ മുതിർന്ന നേതാക്കളായ പാറക്കൽ അബ്ദുല്ല (കുറ്റ്യാടി), എം.എ. റസാഖ് (കുന്നമംഗലം), സി.കെ. കാസിം (തിരുവമ്പാടി), പി.കെ. ഫിറോസ് (കൊടുവള്ളി), വി.കെ. ഫൈസൽ ബാബു (കോഴിക്കോട് സൗത്ത്) എന്നിവരും ജില്ലയിൽ നിന്ന് ജയിച്ചുകയറിയിട്ടുണ്ട്. സീനിയോറിറ്റി പരിഗണിച്ചാൽ പാറക്കൽ അബ്ദുല്ലയ്‌ക്കോ എം.എ. റസാഖിനോ ആണ് മന്ത്രിസ്ഥാനത്തിന് മുൻഗണനയെന്ന് ലീഗ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
നാഴികക്കല്ലുകൾ
1999: ലീഗിന്റെ ആദ്യ വനിതാ സ്ഥാനാർഥിയായി ഖമറുന്നിസ അൻവർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2021: നൂർബീന റഷീദ് കോഴിക്കോട് സൗത്തിൽ പരാജയപ്പെട്ടു.
2026: ഫാത്തിമ തഹ്‌ലിയയിലൂടെ ലീഗിന് നിയമസഭയിൽ ആദ്യ വനിതാ പ്രാതിനിധ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."