ചരിത്രം കുറിച്ച് മുസ്‌ലിം ലീഗ്; 22 അംഗങ്ങളുമായി റെക്കോർഡ് വിജയം
കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഐതിഹാസിക മുന്നേറ്റവുമായി മുസ്‌ലിം ലീഗ്. മത്സരിച്ച 27 സീറ്റുകളിൽ 22 ഇടത്തും വിജയിച്ച് മികച്ച സ്ട്രൈക്ക് റേറ്റ് കുറിച്ച പാർട്ടി, നിയമസഭാ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ അംഗബലമാണ് ഇത്തവണ സ്വന്തമാക്കിയത്. 2011-ൽ നേടിയ 20 സീറ്റുകൾ എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
സഭാ ചരിത്രത്തിലെ ആദ്യ വനിതാ പ്രാതിനിധ്യം
പാർട്ടിയുടെ വിജയത്തിന് തിളക്കമേറ്റുന്നത് ഫാത്തിമ തഹ്‌ലിയയുടെ ചരിത്ര വിജയമാണ്. മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പേരാമ്പ്ര മണ്ഡലത്തിൽ ഇടത് മുന്നണി കൺവീനറും സി.പി.എം മുതിർന്ന നേതാവുമായ ടി.പി. രാമകൃഷ്ണനെ അട്ടിമറിച്ചാണ് തഹ്‌ലിയ സഭയിലെത്തുന്നത്.
മലപ്പുറം ജില്ലയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചതിനൊപ്പം കാസർകോട്, കോഴിക്കോട് ജില്ലകളിലും നൂറ് ശതമാനം വിജയമാണ് ലീഗ് കൊയ്തത്. പാലക്കാട് ജില്ലയിൽ മത്സരിച്ച ഏക സീറ്റിലും പാർട്ടി ജയം കണ്ടു.
വിജയിച്ച പ്രമുഖർ:
മലപ്പുറം പി.കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം), കെ.എം ഷാജി (വേങ്ങര), നജീബ് കാന്തപുരം (പെരിന്തൽമണ്ണ), മഞ്ഞളാംകുഴി അലി (മങ്കട), അബ്ദുസ്സമദ് സമദാനി (തിരൂരങ്ങാടി), പി.കെ ബഷീർ (ഏറനാട്).
കോഴിക്കോട്: അഡ്വ. ഫൈസൽ ബാബു (കോഴിക്കോട് സൗത്ത്), പി.കെ ഫിറോസ് (കൊടുവള്ളി), പാറക്കൽ അബ്ദുല്ല (കുറ്റ്യാടി).
കാസർകോട്: എ.കെ.എം അഷ്‌റഫ് (മഞ്ചേശ്വരം), കല്ലട്ര മായിൻ ഹാജി (കാസർകോട്).
മറ്റ് ജില്ലകൾ: വി.ഇ അബ്ദുൽ ഗഫൂർ (കളമശ്ശേരി), എൻ. ഷംസുദ്ദീൻ (മണ്ണാർക്കാട്).
യുവാക്കൾക്കും പുതുമുഖങ്ങൾക്കും മേൽക്കൈ
യു.ഡി.എഫ് അനുകൂല തരംഗത്തിനൊപ്പം പുതുമുഖങ്ങൾക്കും യുവാക്കൾക്കും നൽകിയ പരിഗണനയാണ് ഈ വൻ വിജയത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. പികെ ഫിറോസ്, അഡ്വ. ഫൈസൽ ബാബു, പി.കെ നവാസ് തുടങ്ങിയ യുവനേതാക്കളുടെ കടന്നുവരവ് പാർട്ടിയുടെ അടിത്തറ ഭദ്രമാക്കി.
അതേസമയം അഴീക്കോട്, കൂത്തുപറമ്പ്, ഗുരുവായൂർ, പുനലൂർ, ചേലക്കര എന്നീ അഞ്ച് മണ്ഡലങ്ങളിൽ പാർട്ടി പരാജയപ്പെട്ടു. എങ്കിലും സംഘടനാ കരുത്തും കൃത്യമായ സ്ഥാനാർഥി നിർണ്ണയവും വഴി കേരള രാഷ്ട്രീയത്തിൽ തങ്ങളുടെ നിർണ്ണായക സ്വാധീനം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ്.
The Indian Union Muslim League (IUML) has achieved a historic milestone in the Kerala Assembly elections, securing 22 seats—the highest tally in the party's history. Surpassing its previous record of 20 seats in 2011, the party maintained an impressive strike rate by winning 22 out of the 27 seats contested.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."