ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്
ഭുവനേശ്വര്‍: ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിന് സമീപമുള്ള ബലിയന്തയില്‍ ഗവണ്‍മെന്റ് റെയില്‍വേ പൊലിസ് (ജി.ആര്‍.പി) കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടക്കൊലക്കിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭിംഗാര്‍പൂര്‍ മേഖലയില്‍വച്ചാണ് കോണ്‍സ്റ്റബിള്‍ സൗമ്യരഞ്ജന്‍ സ്്വൈനി(32)നെ ഒരുസംഘം കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൗമ്യരഞ്ജന്റെ സുഹൃത്ത് ഓം പ്രകാശ് റാവത്ത് അതീവ ഗുരുതരാവസ്ഥയിലാണ്.
കട്ടക്കില്‍ ജോലി ചെയ്തിരുന്ന സൗമ്യരഞ്ജനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് രണ്ട് യുവതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. തങ്ങളോട് അപമര്യാദയായി പെരുമാറിയതായി യുവതികള്‍ ആരോപിച്ചതോടെ, ആള്‍ക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് കമ്പുകളും മുളവടികളും ഉപയോഗിച്ച് മർദിച്ചവശരാക്കി. കുറ്റവാളികളെ ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പ്രഖ്യാപിച്ചു.
സംഭവത്തില്‍ പൊലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. യുവതികളുടെ പരാതിയില്‍ യുവാക്കള്‍ക്കെതിരേയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പരാതിയില്‍ ആള്‍ക്കൂട്ട ആക്രമണം നടത്തിയവര്‍ക്കെതിരേയും കെസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."