രാജ്യത്ത് വിവാദ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ
ന്യൂഡൽഹി: തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന ആശങ്കകൾക്കിടെ, രാജ്യത്തെ നാല് പുതിയ തൊഴിൽ ചട്ടങ്ങൾ (ലേബർ കോഡ്) കേന്ദ്ര സർക്കാർ പൂർണമായി പ്രാബല്യത്തിൽ വരുത്തി. 29 തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ചുള്ള പുതിയ ലേബർ കോഡ് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം ഇറക്കി.
നിലവിലുണ്ടായിരുന്ന സങ്കീർണമായ 29 തൊഴിൽ നിയമങ്ങളെ ലഘൂകരിച്ചാണ് നാല് ചട്ടങ്ങളായി കേന്ദ്രം ക്രോഡീകരിച്ചത്. കഴിഞ്ഞ നവംബർ 21ന് ചട്ടങ്ങൾ നിയമമായി മാറിയിരുന്നെങ്കിലും അവ നടപ്പാക്കുന്നതിനുള്ള മാർഗരേഖകൾ പ്രസിദ്ധീകരിക്കാത്തതിനാൽ പൂർണമായ നടത്തിപ്പ് തടസപ്പെട്ടിരിക്കുകയായിരുന്നു. ഇന്നലെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതോടെ ഈ പ്രക്രിയ പൂർത്തിയായി.
തൊഴിൽ എന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ കേന്ദ്രത്തിനു പുറമെ സംസ്ഥാന സർക്കാരുകളും സ്വന്തം നിലയിൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. കുറഞ്ഞ വേതനവും ബോണസും ഉറപ്പാക്കുന്ന വേതന നിയമം (2019), തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിടുന്ന വ്യവസായ ബന്ധ ചട്ടം (2020), ആനുകൂല്യങ്ങൾ സംബന്ധിച്ച സാമൂഹിക സുരക്ഷാ ചട്ടം (2020), തൊഴിലിടത്തെ സുരക്ഷയും ആരോഗ്യ സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ജോലിസാഹചര്യ ചട്ടം (2020) എന്നിവയെ പുനഃസംഘടിപ്പിച്ചാണ്, രാജ്യത്തെ തൊഴിലാളിസംഘടനകളുടെ എതിർപ്പിനിടയാക്കിയ പുതുസംവിധാനം നിലവിൽ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."