മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ; നേതാക്കളെ പിടിച്ചുനിർത്താൻ നേതൃത്വങ്ങൾ നെട്ടോട്ടത്തിൽ
ചണ്ഡീഗഡ്: ക്യാബിനറ്റ് മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതോടെ പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. അഴിമതി കേസുകളിൽ കുടുങ്ങുന്ന പ്രമുഖ നേതാക്കൾ പാർട്ടി വിടുമോ എന്ന ആശങ്കയിലാണ് എഎപി ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ.
വ്യാജ ബില്ലുകൾ നിർമ്മിച്ച് പണം തട്ടിയെന്ന ആരോപണത്തിലാണ് മന്ത്രി സഞ്ജീവ് അറോറയെ ഇഡി കസ്റ്റഡിയിലെടുത്തത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ കമ്പനികൾ വഴി മൊബൈൽ ഫോണുകളുടെ വ്യാജ ബില്ലുകൾ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതാണ് കേസ്. രാഘവ് ചഡ്ഡ ഉൾപ്പെടെയുള്ള ആറ് മുതിർന്ന നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് അറോറയുടെ അറസ്റ്റ്.
പാർട്ടിയെ തകർക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പാർട്ടിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയാണെന്നും, പഞ്ചാബിൽ ബിജെപി 'ഓപ്പറേഷൻ താമര' നടപ്പിലാക്കുകയാണെന്നും എഎപി നേതൃത്വം വിമർശിച്ചു. അറോറ ബിജെപിയിലേക്ക് മാറുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും, പാർട്ടിക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടന്നതെന്നത് ശ്രദ്ധേയമാണ്.
"അഴിമതി കേസുകൾ കാട്ടി ഭയപ്പെടുത്തി നേതാക്കളെ കൂറുമാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും" എഎപി നേതൃത്വം വ്യക്തമാക്കി.
മുൻ എംപി അശോക് മിത്തലിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടന്നതിന് പിന്നാലെ അദ്ദേഹം ബിജെപിയിൽ ചേർന്നത് എഎപിക്ക് വലിയ തിരിച്ചടിയായിരുന്നു. സമാനമായ രീതിയിൽ കൂടുതൽ മന്ത്രിമാരിലേക്കും എംഎൽഎമാരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി നീക്കം നടത്തുന്നതോടെ, ജനപ്രതിനിധികളെ ഒപ്പം നിർത്താനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി ഹൈക്കമാൻഡ്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അഴിമതി ആരോപണങ്ങളും നേതാക്കളുടെ അപ്രതീക്ഷിത കൂറുമാറ്റവും പഞ്ചാബിൽ ഭരണവിരുദ്ധ വികാരം ശക്തമാക്കുമോ എന്ന ഭീതിയിലാണ് ആം ആദ്മി പാർട്ടി. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധ പരിപാടികൾക്കാണ് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.
The arrest of Minister Sanjeev Arora has plunged the Aam Aadmi Party (AAP) into a significant political crisis in Punjab.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."