ദുബൈയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, 19 പേർക്ക് പരിക്ക്
ദുബൈ: അൽ യലായിസ് സ്ട്രീറ്റിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ഒരു തൊഴിലാളി മരിച്ചു. 19 പേർക്ക് പരുക്കേറ്റതായും ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നും ദുബൈ പൊലിസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ എമിറേറ്റ്‌സ് റോഡിലേക്കുള്ള ദിശയിൽ ശൈഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപമായിരുന്നു അപകടം.
സാങ്കേതിക തകരാർ മൂലം ബസ് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. പുറകിൽ വന്ന ട്രക്ക് സുരക്ഷിതമായ അകലം പാലിക്കാത്തതിനാലും ഡ്രൈവറുടെ അശ്രദ്ധ മൂലവുമാണ് ബസിലേക്ക് ഇടിച്ചുകയറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
പരുക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലിസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
കർശന മുന്നറിയിപ്പുമായി പൊലിസ്
റോഡിന്റെ മധ്യത്തിൽ വാഹനങ്ങൾ നിർത്തുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ദുബൈ പൊലിസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.
"വാഹനങ്ങൾ തകരാറിലായാൽ റോഡിൽ നിന്ന് സുരക്ഷിതമായി മാറ്റാൻ കഴിയുന്നില്ലെങ്കിൽ ഉടൻ പൊലിസിനെ വിവരമറിയിക്കണം. ഹസാർഡ് ലൈറ്റുകൾ തെളിക്കാനും മുന്നറിയിപ്പ് ത്രികോണങ്ങൾ സ്ഥാപിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണം." ബ്രിഗേഡിയർ ബിൻ സുവൈദാൻ വ്യക്തമാക്കി.
പിഴയും നടപടികളും
റോഡിലെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പൊലിസ് ഓർമ്മിപ്പിച്ചു. റോഡിന് നടുവിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ചുമത്തും.
യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനങ്ങളുടെ സാങ്കേതികക്ഷമത ഉറപ്പാക്കണമെന്നും, ടെയിൽഗേറ്റിംഗ് (മുന്നിലുള്ള വാഹനത്തോട് കൃത്യമായ അകലം പാലിക്കാതിരിക്കൽ) പോലുള്ള നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന 849 അപകടങ്ങൾക്കും കാരണം ഇത്തരം അശ്രദ്ധകളാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
A serious road accident in Dubai involving a bus and truck has left one person dead and 19 others injured. Emergency teams responded quickly, while authorities launched an investigation into the cause of the collision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."