മന്ത്രിസഭാ രൂപീകരണം: യു.ഡി.എഫ് യോഗം ഇന്ന്; മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായേക്കും
തിരുവനന്തപുരം: തിങ്കളാഴ്ച മന്ത്രിസഭ അധികാരമേൽക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് യു.ഡി.എഫ് യോഗം ചേരും. കന്റോൺമെന്റ് ഹൗസിൽ വൈകുന്നേരം അഞ്ചിനാണ് യോഗം. ഘടകകക്ഷി മന്ത്രിമാരുടെ എണ്ണത്തിൽ ഇന്ന് ധാരണയായേക്കും. വകുപ്പു വിഭജനത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാകും. മന്ത്രിമാർ ആരെല്ലാമെന്നതിൽ കോൺഗ്രസിൽ തീരുമാനം വരേണ്ടതുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങളാണ് യു.ഡി.എഫിൽ നടക്കുന്നത്.
മുഖ്യമന്ത്രിയായി വി.ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്ന തിങ്കളാഴ്ച തന്നെ പൂർണ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഇതുസംബന്ധിച്ച് ഇന്നലെ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗവും തീരുമാനമെടുത്തിരുന്നു. നിയമസഭയിൽ 5ഇ അനക്സ് മന്ദിരത്തിൽവച്ചായിരുന്നു വൈകുന്നേരം അഞ്ച് മണിയോടെ കോൺഗ്രസ് എം.എൽ.എമാരുടെ യോഗം നടന്നത്.
വി.ഡി സതീശനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് എം.എൽ.എമാർ സതീശന് പൂർണ പിന്തുണ അറിയിച്ചു. എം.എൽ.എമാരുടെ സത്യപ്രതിജ്ഞ 21നു നടക്കും.
ഇന്നലെ രാത്രി ഏഴരയോടെ വി.ഡി സതീശൻ ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറെ നേരിൽകണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. കോൺഗ്രസ് എം.എൽ.എമാരുടെയും ഘടകകക്ഷി എം.എൽ.എമാരുടെയും പിന്തുണ അറിയിച്ചുള്ള കത്തും ഗവർണർക്ക് കൈമാറി. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്കുള്ള അവകാശവാദവും അദ്ദേഹം ഉന്നയിച്ചു. തുടർന്ന് സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകി.
UDF’s decisive victory in the 2026 Kerala Assembly elections, V.D. Satheesan has been named the Chief Minister-designate. A crucial UDF meeting is scheduled for today at 5:00 PM at the Cantonment House in Thiruvananthapuram to finalize the cabinet structure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."