മന്ത്രിമാരെ വേഗത്തിൽ തീരുമാനിക്കാൻ ലീഗ്; വകുപ്പുമാറ്റം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും
മഞ്ചേരി: കാത്തിരിപ്പിനൊടുവിൽ മുഖ്യമന്ത്രിയെ എ.ഐ.സി.സി പ്രഖ്യാപിച്ചതോടെ പാർട്ടിയുടെ മന്ത്രിമാരെ തീരുമാനിക്കാൻ മുസ്‌ലിം ലീഗ്. കൂടുതൽ സമയം എടുക്കാതെ അതിവേഗം മന്ത്രിമാരെ പ്രഖ്യാപിക്കാനാണ് പാർട്ടി തീരുമാനം.
തിങ്കളാഴ്ച മുഖ്യമന്ത്രിക്കൊപ്പം ഘടകകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യവും ലീഗ് മുന്നിൽകാണുന്നുണ്ട്. അതുകൊണ്ട് തന്നെ യു.ഡി.എഫിലെ ചർച്ചകൾക്ക് കാത്തിരിക്കാതെ പാർട്ടിയുടെ മന്ത്രിമാരുടെ പ്രഖ്യാപനം പൂർത്തിയാക്കാനാണ് നീക്കം. വൈകാതെ തന്നെ മന്ത്രിമാരെ പ്രഖ്യാപിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനുള്ള കോൺഗ്രസ് നടപടികൾ നീണ്ടതോടെ ഉണ്ടായ അനാവശ്യ ചർച്ചകളും പ്രതികരണങ്ങളും മന്ത്രിമാരെ കണ്ടെത്തുന്ന കാര്യത്തിൽ ഇല്ലാതിരിക്കാൻ ശ്രദ്ധചെലുത്തണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേർന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ നേതാക്കൾ ഉന്നയിച്ചു. ലീഗിൻ്റെ മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും കൂടുതൽ ചർച്ചയാകാതെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് പാർട്ടി തീരുമാനം.
നേരത്തെ മുസ്‌ലിം ലീഗ് കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെ ഇത്തവണയും തുടരുമെന്നാണ് വിവരം. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
വിദ്യാഭ്യാസം ലീഗിന് നൽകുന്നത് പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന വിചിത്രവാദവും ബി.ജെ.പി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ സുകുമാരൻ നായരും മുസ്‌ലിം ലീഗിനെതിരേ പ്രതികരണവുമായി രംഗത്തെത്തി. ഇതോടെയാണ് മന്ത്രി പദവികൾ സംബന്ധിച്ച് വലിച്ചുനീട്ടിയുള്ള തീരുമാനങ്ങൾ വേണ്ടെന്നും അതിവേഗം നടപടി എടുക്കാമെന്നും ലീഗ് തീരുമാനിച്ചത്.
പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ വിഭജനം ഒഴിവാക്കി ഒന്നാക്കണമെന്ന ആവശ്യം ലീഗിനുണ്ട്. വകുപ്പുകൾ വച്ചുമാറുന്നത് കൂടുതൽ ചർച്ചകൾക്ക് വഴിവയ്ക്കുമെന്നും നിലവിലെ സ്ഥിതി തുടരണമെന്നും ലീഗ് നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെയും വി.ഡി സതീശനെയും അറിയിക്കും.
മുസ്‌ലിം ലീഗ് മന്ത്രിമാർ ആരൊക്കെയെന്ന് തീരുമാനിക്കാൻ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയതായും സത്യപ്രതിജ്ഞാ ദിനത്തിന് മുമ്പ് എല്ലാം തീരുമാനം ആകുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
the muslim league is moving quickly to finalize its ministerial candidates. the party will formally inform congress leadership that they are not seeking any changes to their current portfolios, aiming for a smooth and speedy transition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."