പ്രഖ്യാപനത്തിൽ അതൃപ്തി? വി.ഡി സതീശൻ എത്തും മുൻപേ ചെന്നിത്തല ഔദ്യോഗിക വസതിയിൽ നിന്നും പടിയിറങ്ങി
തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കെ.പി.സി.സിയിൽ നാടകീയ രംഗങ്ങൾ. നിയുക്ത നേതാവ് വി.ഡി. സതീശൻ സന്ദർശിക്കാനെത്തുന്നതിന് തൊട്ടുമുൻപ് രമേശ് ചെന്നിത്തല ഔദ്യോഗിക വസതിയിൽ നിന്നും ഇറങ്ങിപ്പോയത് പാർട്ടിയിലെ ഭിന്നത രൂക്ഷമായതിന്റെ സൂചനയായി.
ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ചെന്നിത്തലയെ കാണാൻ സതീശൻ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സതീശൻ എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ്, 'ബന്ധുവിനെ കാണാൻ പോകുന്നു' എന്ന് പറഞ്ഞ് ചെന്നിത്തല വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത് എന്നിവരും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങളോടും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് സ്വീകരിച്ച നിലപാടിൽ കെ.സി. വേണുഗോപാൽ പക്ഷം കടുത്ത അതൃപ്തിയിലാണ്. കെ.സിക്കെതിരെ ബോധപൂർവമായ വ്യക്തിഹത്യ നടന്നതായും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇവർ ആരോപിക്കുന്നു. സതീശനെ തന്നെയായിരുന്നു തീരുമാനിച്ചിരുന്നതെങ്കിൽ പ്രഖ്യാപനം ഇത്രയധികം നീട്ടിക്കൊണ്ടുപോയതിൽ സാംഗത്യമില്ലെന്നാണ് ഇവരുടെ വാദം. ഹൈക്കമാൻഡിന്റെ നടപടികളിലെ അതൃപ്തി ഔദ്യോഗികമായി തന്നെ അറിയിക്കാനാണ് കെ.സി. ക്യാമ്പിന്റെ തീരുമാനം.
അതേസമയം, വി.ഡി. സതീശനെ കാണാൻ എംഎൽഎമാരുടെ വലിയ നിരതന്നെയാണ് എത്തുന്നത്. മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.കെ. രാഘവൻ എന്നിവർ നേരിട്ടെത്തി സതീശനെ കണ്ട് പിന്തുണ അറിയിച്ചു.
ടി. സിദ്ധിഖ്, റോജി എം. ജോൺ, സനീഷ് കുമാർ ജോസഫ്, സേനാപതി വേണു തുടങ്ങിയ എംഎൽഎമാർ സതീശന്റെ വസതിയിലെത്തി. ചെന്നിത്തലയുടെ വിശ്വസ്തരായ ചില നേതാക്കളും സതീശനുമായി ചർച്ചകൾ നടത്തിയെന്നത് ശ്രദ്ധേയമാണ്.
മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് "ഗുരുവായൂരിൽ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല" എന്നായിരുന്നു ചെന്നിത്തലയുടെ ഒഴുക്കൻ മറുപടി. പാർട്ടിയിൽ പുതിയ നേതൃത്വത്തിന് വലിയ പിന്തുണ ലഭിക്കുമ്പോഴും മുതിർന്ന നേതാക്കളുടെ പിണക്കം പരിഹരിക്കുക എന്നത് സതീശന് മുന്നിലെ വലിയ വെല്ലുവിളിയാകും.
Drama unfolded in the Congress party following the announcement of V.D. Satheesan as the new Parliamentary Party Leader. In a visible sign of discontent, Ramesh Chennithala left his official residence just minutes before Satheesan was scheduled to arrive for a courtesy visit. While the K.C.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."