അതിവേഗ നീക്കങ്ങളുമായി രമേശ് ചെന്നിത്തല; നാളെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായേക്കും!
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ കോൺഗ്രസിൽ സജീവമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ ഹൈക്കമാൻഡും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും നടത്തിയ അനുനയ നീക്കങ്ങൾക്ക് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വഴങ്ങിയതായാണ് സൂചന. ഇതിന് പിന്നാലെ, വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര-വിജിലൻസ് വകുപ്പുകൾ കൈകാര്യം ചെയ്യുമെന്ന വാർത്തകൾ ശക്തമായിരിക്കുകയാണ്.
വകുപ്പ് പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടാകുന്നതിന് മുന്നോടിയായി തന്നെ ചെന്നിത്തല തന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയെന്നാണ് വിവരം. ഇതിന്റെ ഭാഗമായി നാളെ അദ്ദേഹം സംസ്ഥാന പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന പൊലിസ് മേധാവി (ഡിജിപി) അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിനായി വി.ഡി. സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നടത്തിയ ചർച്ചകൾ ഫലം കണ്ടതായാണ് സൂചനകൾ.
മന്ത്രിസഭാ ലിസ്റ്റ് തയ്യാർ; ധനകാര്യം മുഖ്യമന്ത്രിക്ക്?
രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകുമെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച മറ്റു ചില പേരുകൾ ഈ ഘട്ടത്തിൽ പരിഗണിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ജ്യോതികുമാർ ചാമക്കാല അടക്കമുള്ള നാല് പേരുടെ പട്ടികയാണ് ചെന്നിത്തല ഗ്രൂപ്പ് തലത്തിൽ മുന്നോട്ടുവെച്ചിരുന്നത്.
അതേസമയം, പുതിയ മന്ത്രിസഭയിൽ തന്ത്രപ്രധാനമായ ധനകാര്യ വകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈവശം വെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച 8 പ്രമുഖ നേതാക്കളുടെ ആദ്യഘട്ട പട്ടികയും പുറത്തുവന്നിട്ടുണ്ട്.
മന്ത്രിസ്ഥാനം ഉറപ്പിച്ച കോൺഗ്രസ് നേതാക്കൾ:
ബിന്ദു കൃഷ്ണ : നിയമസഭയിലേക്ക് വമ്പൻ ജയത്തോടെയെത്തുന്ന ബിന്ദു കൃഷ്ണയും പട്ടികയിലുണ്ട്.
സണ്ണി ജോസഫ് (കെപിസിസി അധ്യക്ഷൻ): സുപ്രധാനമായ മറ്റൊരു വകുപ്പ് ലഭിച്ചേക്കും.
കെ മുരളീധരൻ (വട്ടിയൂർക്കാവ്): മികച്ച വിജയം നേടിയ മുരളീധരന് പ്രധാന വകുപ്പുകളിലൊന്ന് ഉറപ്പാണ്.
ചാണ്ടി ഉമ്മൻ (പുതുപ്പള്ളി): പുതുപ്പള്ളിയിൽ വേറിട്ട പ്രചാരണത്തിലൂടെ മികച്ച വിജയം സ്വന്തമാക്കിയ ചാണ്ടി ഉമ്മനും മന്ത്രിസഭയിലെത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ: സീനിയർ നേതാവായ തിരുവഞ്ചൂരിന് മന്ത്രിസ്ഥാനമോ അല്ലെങ്കിൽ സ്പീക്കർ പദവിയോ നൽകാനായിരുന്നു ആലോചന. എന്നാൽ സ്പീക്കർ സ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ആദ്യ ലിസ്റ്റിൽ ഇടംപിടിച്ച മറ്റ് കോൺഗ്രസ് നേതാക്കൾ.
മുന്നണിയിലെ മറ്റ് ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതോടെ മന്ത്രിമാരുടെയും അവർക്ക് ലഭിക്കുന്ന വകുപ്പുകളുടെയും അന്തിമ പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."