യുഡിഎഫിൽ വീണ്ടും വകുപ്പ് തർക്കം! 'വൈദ്യുതിയെങ്കിൽ ചുമതലയേൽക്കാനില്ല', കടുത്ത അതൃപ്തിയുമായി കെ. മുരളീധരൻ
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെച്ചൊല്ലി കോൺഗ്രസിൽ വൻ പൊട്ടിത്തെറി. തനിക്ക് അനുവദിച്ച വൈദ്യുതി വകുപ്പിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മുരളീധരൻ, ഈ വകുപ്പാണ് നൽകുന്നതെങ്കിൽ മന്ത്രിയായി ചുമതലയേൽക്കാനില്ലെന്ന് നേതൃത്വത്തെ അസന്ദിഗ്ധമായി അറിയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
നേരത്തെ ആരോഗ്യവകുപ്പാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വി.ഡി. സതീശൻ മന്ത്രിസഭയിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പും പിന്തള്ളപ്പെടുകയും, വകുപ്പുകൾ കെ.സി. വേണുഗോപാൽ വിഭാഗം കൈയടക്കുകയും ചെയ്തതോടെയാണ് മുരളീധരന് പ്രതീക്ഷിച്ച വകുപ്പ് നഷ്ടമായത്. കെ.സി. വേണുഗോപാൽ പക്ഷത്തെ പ്രമുഖനായ എ.പി. അനിൽകുമാറിനാണ് പുതിയ മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് ലഭിച്ചിരിക്കുന്നത്.
പഴയ ചരിത്രം ആവർത്തിക്കാൻ താല്പര്യമില്ലെന്ന് മുരളി
മുമ്പ് 2004-ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ കെ. മുരളീധരൻ മൂന്ന് മാസത്തോളം വൈദ്യുതി മന്ത്രിയായിരുന്നു. അന്ന് കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ അതേ വകുപ്പ് തന്നെ വീണ്ടും നൽകിയതാണ് മുരളീധരനെ പ്രകോപിപ്പിച്ചത്. തഴയപ്പെടലിന് പിന്നിൽ കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ വ്യക്തമായ രാഷ്ട്രീയക്കളിയുണ്ടെന്നാണ് മുരളീധരൻ അനുകൂലികളുടെ ആക്ഷേപം.
തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സത്യപ്രതിജ്ഞ അടക്കമുള്ള ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം. കെ. മുരളീധരൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതോടെ ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും അനുനയ നീക്കങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വി.ഡി. സതീശൻ മന്ത്രിസഭയുടെ തുടക്കത്തിൽ തന്നെ ഉണ്ടായ ഈ ആഭ്യന്തര തർക്കം യുഡിഎഫ് ക്യാമ്പിനെ വരും ദിവസങ്ങളിൽ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്.
വി.ഡി സതീശന്‍ മന്ത്രി സഭയിലേക്ക് മുസ്‌ലിം ലീഗില്‍ നിന്ന് അഞ്ച് മന്ത്രിമാര്‍. പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.ഷംസുദ്ദീന്‍,കെ.എം ഷാജി,വി.ഇ അബ്ദുല്‍ ഗഫൂര്‍,പി.കെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകും. അതേസമയം രണ്ടര വര്‍ഷം കഴിഞ്ഞ് കോഴിക്കോട് നിന്ന് പാറക്കല്‍ അബ്ദുല്ല മന്ത്രിയാകും. ഏത് മന്ത്രിയെ മാറ്റിയാണ് വകുപ്പ് കൈമാറുക എന്ന കാര്യം പിന്നീട് തീരുമാനിക്കും.
എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകള്‍ മുസ്‌ലിം ലീഗ് പുറത്തുവിട്ടിട്ടില്ല. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിലൂടെയായിരിക്കും മന്ത്രിമാരുടെ വകുപ്പും പേരുകളും പുറത്തുവിടുക. മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി.
അതേസമയം നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ലോക്ഭവന്‍. സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവന്‍ നിര്‍ദേശിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു. വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്ന് ലോക്ഭവന്‍ നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട്ടിലും എതിര്‍പ്പ് അറിയിച്ചുവെങ്കിലും വിജയിയുടെ സത്യപ്രതിജഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. വേദിയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.
നാളത്തെ ചടങ്ങിനായുള്ള സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 10നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. കനത്ത സുരക്ഷാ വലയത്തിലായിരിക്കും ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍, സാംസ്‌കാരികസിനിമാ രംഗത്തെ പ്രമുഖര്‍ എന്നിവരടക്കം വന്‍ ജനാവലിയാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തുക. ഇതിനായി വിശാലമായ പന്തലും വിപുലമായ സ്റ്റേജ് ക്രമീകരണങ്ങളുമാണ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി വരുന്നത്. മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനമുള്ളതിനാല്‍ ആ നിലയിലുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്.
പത്തുവര്‍ഷം ഭരണത്തിന് പുറത്തായിരുന്ന ശേഷം വമ്പന്‍ തിരിച്ചുവരവ് നടത്തിയ യു.ഡി.എഫ് സത്യപ്രതിജ്ഞ ആഘോഷത്തിലാക്കാനുള്ള തീരുമാനത്തിലാണ് പ്രവര്‍ത്തകര്‍. പതിനായിരത്തിലധികം പേര്‍ക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.
രണ്ടുലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ നിലയിലുള്ള ഒരുക്കങ്ങളാണ് പൊലിസും നടത്തുന്നത്. പന്തലിന്റെ വശങ്ങളില്‍ വീഡിയോ വാള്‍ ഒരുക്കുന്നതിനൊപ്പം സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉള്‍പ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പായസ, ലഡു വിതരണത്തിനുമുള്ള ഒരുക്കങ്ങളും പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമാണ്.സത്യപ്രതിജ്ഞാ ചടങ്ങ് സുഗമമായി നടത്തുന്നതിനായി തിരുവനന്തപുരം സിറ്റി പൊലിസിന്റെ നേതൃത്വത്തില്‍ കര്‍ശനമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ദക്ഷിണ മേഖലാ ഐ.ജി ജി. സ്പര്‍ജ്ജന്‍കുമാറിന്റെ നേതൃത്വത്തില്‍ 4,500 പൊലിസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കും.
സിറ്റി പൊലിസ് കമ്മിഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പരിസരത്തുമായി വിന്യസിക്കും. പാസ് മുഖേനയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള പ്രവേശനം. വി.വി.ഐ.പികള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും പുറമെ പൊതുജനങ്ങള്‍ക്കും പ്രത്യേക ഗാലറികളിലൂടെ പ്രവേശനം അനുവദിക്കും. എന്നാല്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ ആരെയും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടുകയുള്ളൂ.
സത്യപ്രതിജ്ഞാ ചടങ്ങിന് തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകംഅധ്യക്ഷനുമായ വിജയ് എത്തിയേക്കും. തമിഴ്‌നാട്ടില്‍ അധികാരമേറ്റ ശേഷമുള്ള വിജയിയുടെ ഈ കേരള സന്ദര്‍ശനം രാഷ്ട്രീയ കേന്ദ്രങ്ങളിലും ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. വിജയിയുടെ വരവ് പ്രമാണിച്ച് ആരാധകരുടെയും പൊതുജനങ്ങളുടെയും വന്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ സ്റ്റേഡിയത്തിന്റെ പരിസരത്ത് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."