'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാൻ എത്രയും വേഗം യുഎസുമായി ചർച്ചകൾക്ക് തയ്യാറാകണമെന്നും അല്ലാത്തപക്ഷം അവരുടെ രാജ്യത്ത് ഒന്നും അവശേഷിക്കില്ലെന്നുമാണ് ട്രംപിന്റെ പുതിയ ഭീഷണി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് (Truth Social) ട്രംപ് നിലപാട് വ്യക്തമാക്കിയത്.
"ഇറാന്റെ സമയം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവർ എത്രയും പെട്ടെന്ന് നീങ്ങുന്നതാണ് നല്ലത്, അല്ലാത്തപക്ഷം അവരിൽ ഒന്നും അവശേഷിക്കില്ല. സമയമാണ് ഇവിടെ ഏറ്റവും പ്രധാനം," ട്രംപ് കുറിച്ചു. ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ നിർണായക ഫോൺ സംഭാഷണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് ടെഹ്‌റാനിലേക്ക് ഈ അവസാന അന്ത്യശാസനം നൽകിയിരിക്കുന്നത്. അമേരിക്കൻ ആക്രമണം ഉടൻ പുനരാരംഭിക്കുമെന്ന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
'കണ്ണുകൾ തുറന്നുതന്നെയാണ്'; യുദ്ധത്തിന് തയ്യാറെടുത്ത് ഇസ്റാഈലും ഇറാനും
ആക്രമണങ്ങൾ പുനരാരംഭിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇസ്റാഈൽ സൈന്യം നിലവിൽ യുഎസുമായി അടുത്ത ഏകോപനം നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. രഹസ്യ സൈനിക തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചു.
"ഇറാന്റെ കാര്യത്തിൽ ഞങ്ങളുടെ കണ്ണുകൾ എപ്പോഴും തുറന്നിരിക്കുകയാണ്. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണ്," എന്ന് ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
തോക്കുകളുമായി ടിവി അവതാരകർ; ജനങ്ങളോട് യുദ്ധത്തിന് ആഹ്വാനം ചെയ്ത് ഇറാൻ
അതേസമയം, യുഎസ്-ഇസ്റാഈൽ സഖ്യത്തിൽ നിന്ന് കനത്ത ആക്രമണം പ്രതീക്ഷിക്കുന്ന ഇറാൻ തങ്ങളുടെ ജനങ്ങളെ യുദ്ധത്തിനായി സജ്ജമാക്കുകയാണ്. ഇറാന്റെ ഔദ്യോഗിക സ്റ്റേറ്റ് ടെലിവിഷൻ ചാനലുകളിലെ അവതാരകർ തത്സമയ വാർത്താ പരിപാടികൾക്കിടയിൽ തോക്കുകളേന്തിയാണ് പ്രത്യക്ഷപ്പെട്ടത്.
പ്രമുഖ അവതാരകനായ ഹൊസൈൻ ഹൊസൈനി, ഇറാന്റെ അർദ്ധസൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ് അംഗത്തിൽ നിന്ന് ലൈവായി തോക്ക് ഉപയോഗിക്കുന്നതിനുള്ള പരിശീലനം നേടി. മറ്റൊരു ചാനലിലെ അവതാരകയായ മൊബീന നസിരി, ടെഹ്‌റാനിലെ വനാക്ക് സ്‌ക്വയറിൽ നടന്ന വലിയൊരു റാലിയിൽ നിന്ന് തനിക്ക് ഒരു ആയുധം ലഭിച്ചതായി പ്രേക്ഷകരെ അറിയിച്ചു. "ഈ മാധ്യമവേദിയിൽ നിന്നുകൊണ്ട് ഞാൻ പ്രഖ്യാപിക്കുന്നു, എന്റെ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ ഞാൻ പൂർണ്ണ സജ്ജയാണ്," എന്നാണ് അവർ തത്സമയം പറഞ്ഞത്. മാധ്യമപ്രവർത്തകർ പോലും ആയുധമെടുക്കുന്ന കാഴ്ച മിഡിൽ ഈസ്റ്റ് വീണ്ടുമൊരു വൻ യുദ്ധത്തിന്റെ വക്കിലാണെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."