കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കേന്ദ്ര സർക്കാർ വരുത്തിയ വിവാദ ഭേദഗതിക്കെതിരെ നാളെ നിയമസഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുക. കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ ഈ നീക്കത്തിനെതിരെ നിയമസഭ ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കുമെന്നാണ് സൂചന.
കേന്ദ്ര സർക്കാർ ഏകപക്ഷീയമായി എഫ്.സി.ആർ.എ ചട്ടം ഭേദഗതി ചെയ്തത് കടുത്ത പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും ശക്തമായ ഭാഷയിൽ രംഗത്തുവന്നിരുന്നു.
സന്നദ്ധ സംഘടനകളെ തകർക്കാനുള്ള നീക്കം: മുഖ്യമന്ത്രി
പുതിയ ചട്ട ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ നിന്ന്:
"ഉത്തരേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളെ പൂർണ്ണമായി ഇല്ലാതാക്കുന്നതാണ് ഈ ചട്ട ഭേദഗതി. സംഘ്പരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് രാജ്യത്തെ ഏത് സംഘടനകളുടെയും പ്രവർത്തനം നിരോധിക്കാനാകും. ഇത് രാജ്യവ്യാപകമായി നടക്കുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു."
ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള ഈ കരിനിയമ ഭേദഗതിയിൽ നിന്നും കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, ഈ വിഷയത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ നിയമസഭയിൽ അവതരിപ്പിക്കുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കാനാണ് ഭരണ-പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."