പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!
ജയ്‌പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചരിത്ര റെക്കോർഡിട്ട് ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത്. രാജസ്ഥാന്റെ തട്ടകമായ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ എൽ.എസ്.ജി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന കൂറ്റൻ സ്കോർ അടിച്ചെടുത്തു.
മത്സരത്തിൽ നേടിയ രണ്ട് സിക്സറുകളോടെ ഐപിഎല്ലിൽ വിക്കറ്റ് കീപ്പറെന്ന നിലയിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് ഇനി പന്തിന് സ്വന്തം. 175 സിക്സുകളുമായി മലയാളി താരം സഞ്ജു സാംസണിനൊപ്പമാണ് ലഖ്നൗ നായകൻ ഈ ചരിത്രനേട്ടം പങ്കിടുന്നത്.
വിക്കറ്റ് കീപ്പർമാരുടെ സിക്സർ വേട്ട (ഐപിഎല്ലിൽ):
- എം.എസ് ധോണി - 259
- ഋഷഭ് പന്ത് - 175
- സഞ്ജു സാംസൺ - 175
- കെ.എൽ രാഹുൽ - 170
- ദിനേശ് കാർത്തിക് - 147
ഓസീസ് കരുത്തിൽ ലഖ്‌നൗ; സെഞ്ച്വറി അകലെ മാർഷ് ഔട്ട്
മിച്ചൽ മാർഷിന്റെയും ജോഷ് ഇംഗ്ലിസിന്റെയും വെടിക്കെട്ട് ഇന്നിങ്‌സുകളുടെ കരുത്തിലാണ് ലഖ്നൗ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. തുടക്കം മുതൽ രാജസ്ഥാൻ ബൗളർമാരെ നിലംതൊടാതെ പറത്തിയ മിച്ചൽ മാർഷ് 57 പന്തിൽ 96 റൺസെടുത്തു. എന്നാൽ സെഞ്ച്വറിക്ക് വെറും നാല് റൺസകലെ ഓസീസ് താരം റണ്ണൗട്ടായത് ലഖ്‌നൗ ക്യാമ്പിൽ നിരാശയുണ്ടാക്കി.
മറുഭാഗത്ത് 29 പന്തിൽ 60 റൺസുമായി ജോഷ് ഇംഗ്ലിസും തകർത്തടിച്ചു. ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഇംഗ്ലിസിന്റെ പ്രകടനം. ക്യാപ്റ്റൻ ഋഷഭ് പന്ത് 23 പന്തിൽ 35 റൺസ് (2 ഫോർ, 2 സിക്സ്) നേടി സ്കോറിങ്ങിന് വേഗത കൂട്ടി. രാജസ്ഥാൻ ബൗളിങ് നിരയിൽ യാഷ് പുഞ്ച രണ്ടും ജോഫ്ര ആർച്ചർ ഒരു വിക്കറ്റും സ്വന്തമാക്കി.
രാജസ്ഥാന് ജീവൻമരണ പോരാട്ടം
പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ സഞ്ജുവിനും സംഘത്തിനും ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. എന്നാൽ ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ലഖ്‌നൗ സൂപ്പർ ജയന്റ്സിന് നഷ്ടപ്പെടാൻ ഒന്നുമില്ല. വരും മത്സരങ്ങളെല്ലാം വിജയിച്ച് അഭിമാനത്തോടെ മടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് പന്തും സംഘവും ഇന്ന് പാഡ് കെട്ടിയിറങ്ങിയിരിക്കുന്നത്. ഭീമമായ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന രാജസ്ഥാന്റെ മറുപടി ബാറ്റിങ്ങിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."