വിദേശ ഹാജിമാരുടെ വരവ് നാളെയോടെ പൂർത്തിയാവും, ആഭ്യന്തര ഹാജിമാർ നാളമുതൽ മക്കയിലേക്ക്
മക്ക: വിശുദ്ധ ഹജ്ജിന് ദിവസങ്ങൾ ബാക്കി നിൽക്കെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ ഹാജിമാരുടെ ഒഴുക്ക് അന്തിമഘട്ടത്തിൽ. വിദേശങ്ങളിൽ നിന്നുള്ള ഏതാനും തീർത്ഥാടകർ മാത്രമാണ് ഇനി എത്തിച്ചേരാനുള്ളത്. ഇന്നും നാളെയുമായി മുഴുവൻ വിദേശ ഹാജിമാരും എത്തിച്ചേരുന്നതോടെ ജിദ്ദയിലെ ഹജ്ജ് ടെർമിനലിന് താൽകാലിക വിരാമമാകും. പിന്നീട് ഹജ്ജിനു ശേഷമായിരിക്കും ഹജ്ജ് ടെർമിനൽ തുറന്നു പ്രവർത്തിക്കുക. മലയാളി ഹാജിമാർ ഉൾപ്പെടെ ഇന്ത്യൻ ഹാജിമാരുടെ വരവും പൂർത്തിയായി. ഇന്ത്യയിൽ നിന്നുള്ള അവസാന സംഘം ശനിയാഴ്ച ജിദ്ദയിൽ ഇറങ്ങി.
സഊദിയിൽ നിന്നുള്ള ആഭ്യന്തര ഹാജിമാർ നാളെ മുതൽ മക്കയെ ലക്ഷ്യമാക്കി നീങ്ങും. ഉദ്ദേശിച്ച സമയത്ത് മക്കയിൽ എത്തിച്ചേരുകയാണെങ്കിൽ ഇവർ മക്കയിൽ പ്രവേശിച്ച ഉടൻ ഖുദൂമിന്റെ ത്വവാഫ് ചെയ്ത ശേഷമായിരിക്കും മിനായിലേക്ക് പുറപ്പെടുക. നിശ്ചിത സമയത്തിനുള്ളിൽ മക്കയിൽ എത്തിച്ചേരാൻ കഴിയാത്തവരും മക്കാ നിവാസികളായ ഹാജിമാരും നേരെ ടെന്റുകൾ ലക്ഷ്യമാക്കി യാത്ര തിരിക്കും. തിങ്കളാഴ്ചയാണ് ഹജ്ജിന് തുടക്കമാകുകയെങ്കിലും തിരക്കൊഴിവാക്കാനായി ഞായറാഴ്ച രാത്രി മുതൽ തന്നെ ഹാജിമാർ മിനായിലേക്ക് യാത്ര തുടങ്ങും.
13 ലക്ഷത്തോളം ഹാജിമാർ എത്തിയതോടെ നിലവിൽ ഹറമിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഹജ്ജിനു മുന്നേയുള്ള അവസാന വെള്ളിയാഴ്ചയായ ഇന്നലെ മക്കയിൽ തീർത്ഥാടക പ്രളയമായിരുന്നു. ആദ്യഘട്ടത്തിൽ ഇന്ത്യയിൽനിന്ന് മദീന വഴി വന്ന ഹാജിമാർ ഹജ്ജിനു ശേഷം ജിദ്ദ വിമാനത്താവളം വഴിയും ജിദ്ദയിൽ വിമാനം ഇറങ്ങിയവർ ഹജ്ജിനു ശേഷം മദീന സന്ദർശനം കഴിഞ്ഞു മദീനയിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിക്കും. ഹാജിമാർക്ക് വേണ്ട സൗകര്യങ്ങൾ ഹജ്ജ് മിഷൻ പൂർണ തോതിൽ ഒരുക്കിയിട്ടുണ്ട്. സഹായത്തിനായി എസ്.ഐ.സിയുടെ കീഴിൽ വിഖായ ഉൾപ്പെടെ വിവിധ മലയാളി ഹജ്ജ് സന്നദ്ധ സംഘങ്ങളും സജീവമാണ്. ഇത്തവണ ഇവർക്ക് സഊദിയുടെ തന്നെ പ്രത്യേക വളണ്ടിയർ കാർഡും ലഭിച്ചിട്ടുണ്ട്. ഇത്തവണ വിദേശത്തു നിന്ന് 1,506,576 തീർത്ഥാടകരും സഊദിക്കകത്ത് നിന്ന് സ്വദേശികളും വിദേശികളും ഉൾപ്പെടെ 166,654 പേരും ഉൾപ്പെടെ 1,673,230 ഹാജിമാർ ആയിരിക്കും ഹജ്ജിനായി എത്തിച്ചേരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."