ദോഹയിൽ വെച്ച് യുഎസ്-ഇറാൻ ചർച്ചകളില്ല; നയതന്ത്ര നീക്കങ്ങളുമായി ഖത്തർ, 6 ബില്യൺ ഡോളറിന്റെ ഫണ്ട് കൈമാറിയിട്ടില്ലെന്ന് വിശദീകരണം
ദോഹ: അമേരിക്കയും ഇറാനും തമ്മിൽ ദോഹയിൽ വെച്ച് നേരിട്ടുള്ള ചർച്ചകളോ ഉന്നതതല കൂടിക്കാഴ്ചകളോ ആസൂത്രണം ചെയ്തിട്ടില്ലെന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തർ വ്യക്തമാക്കി. ചർച്ചകൾക്കായി അമേരിക്ക ഒരു ഉന്നത പ്രതിനിധി സംഘത്തെ അയച്ചതായി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഖത്തറിന്റെ പ്രതികരണം. ഇന്ന് ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി ഇക്കാര്യം അറിയിച്ചത്.
വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും, എന്നാൽ എത്തുന്ന അമേരിക്കൻ സംഘം മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഒമാനുമായി ചേർന്ന് ഏകോപനം നടത്തുന്നുണ്ടെന്ന് ഖത്തർ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടായ അടിയന്തര സാഹചര്യങ്ങളും ഏറ്റുമുട്ടലുകളും നിയന്ത്രിക്കുന്നതിനായി ഹോർമുസ് കടലിടുക്കിലെ 'നേരിട്ടുള്ള ആശയവിനിമയ മാർഗം' ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മരവിപ്പിക്കുകയും പിന്നീട് മാനുഷിക ആവശ്യങ്ങൾക്കായി നീക്കിവെക്കുകയും ചെയ്ത ഇറാനിന്റെ 6 ബില്യൺ ഡോളറിന്റെ ഫണ്ട് നിലവിൽ ഇറാനിലേക്ക് മാറ്റിയിട്ടില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
"ഈ തുക ഇപ്പോഴും 2023-ലെ കരാറിന്റെ വ്യവസ്ഥകൾക്ക് വിധേയമായി ഖത്തറിൽ തന്നെ തുടരുകയാണ്. ഭക്ഷണം, മരുന്ന് തുടങ്ങിയ കർശനമായ മാനുഷിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഈ ഫണ്ട് ഉപയോഗിക്കാൻ അനുവാദമുള്ളൂ." ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
മേഖലയിലെ സമാധാന അന്തരീക്ഷം തകരാതിരിക്കാനും നയതന്ത്ര ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ഊർജ്ജിത ശ്രമങ്ങളിലാണ് തങ്ങളെന്നും ഖത്തർ വ്യക്തമാക്കി.
Qatar denied reports of US-Iran talks in Doha and clarified that the $6 billion humanitarian fund remains untouched, reaffirming its diplomatic mediation role amid regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."