പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാരെ നേരിട്ട് ബി.എസ്.എഫിന് കൈമാറും; കോടതിയിൽ ഹാജരാക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമവിരുദ്ധ കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും 'ഹോൾഡിംഗ് സെന്ററുകൾ' (താൽക്കാലിക തടങ്കൽ കേന്ദ്രങ്ങൾ) സ്ഥാപിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിർദ്ദേശം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക, ഇല്ലാതാക്കുക, നാടുകടത്തുക എന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര നടപടി. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഔദ്യോഗിക നിർദ്ദേശം നൽകി.
ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശികൾ, റോഹിങ്ക്യകൾ, കൂടാതെ ജയിൽ ശിക്ഷ കഴിഞ്ഞിട്ടും നാടുകടത്തൽ നടപടികൾ പൂർത്തിയാകാത്ത വിദേശ തടവുകാർ എന്നിവരെ പാർപ്പിക്കാനാണ് ഈ താൽക്കാലിക കേന്ദ്രങ്ങൾ ഒരുക്കുന്നത്.
സുവേന്ദു അധികാരി പ്രഖ്യാപിച്ച പുതിയ നയപ്രകാരം, പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ ഇനിമുതൽ പ്രാദേശിക കോടതികളിൽ ഹാജരാക്കില്ല. പകരം, സംസ്ഥാന പൊലിസോ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സോ (RPF) കസ്റ്റഡിയിലെടുക്കുന്ന നുഴഞ്ഞുകയറ്റക്കാരെ നേരിട്ട് ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് (BSF) കൈമാറും. തുടർന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർ ബംഗ്ലാദേശ് അതിർത്തി സുരക്ഷാസേനയുമായി (BGB) ചർച്ച നടത്തി ഇവരെ അതിർത്തി കടത്തിവിടും.
മുൻ സർക്കാരിനെതിരെ വിമർശനം
കുടിയേറ്റക്കാരെ നേരിട്ട് ബി.എസ്.എഫിന് കൈമാറണമെന്ന് വ്യക്തമാക്കി 2025 മെയ് മാസത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ മുൻപ് അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് സർക്കാർ ഇത് നടപ്പിലാക്കാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി കുറ്റപ്പെടുത്തി.
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കേന്ദ്ര നിർദ്ദേശം കർശനമായി നടപ്പിലാക്കാൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായി അതിർത്തിയിൽ മതിൽ കെട്ടുന്നതിനായി 27 കിലോമീറ്റർ ഭൂമി വിട്ടുകൊടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ബി.എസ്.എഫുമായി ചർച്ച നടത്തിക്കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
west bengal chief minister suvendu adhikari has ordered the setting up of temporary 'holding centres' in all districts to house illegal immigrants, including bangladeshis and rohingyas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."