കേസ് ഡയറി തിരുത്തൽ; ഡി.ജി.പി പദവി ലക്ഷ്യമിടുന്ന അജിത് കുമാറിന് തിരിച്ചടി
തിരുവനന്തപുരം: സീനിയോറിറ്റി പ്രകാരം ഉടൻ ഡി.ജി.പി പദവി ലഭിക്കേണ്ട എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് കേസ് ഡയറി തിരുത്തൽ തിരിച്ചടിയാകുന്നു. അടുത്തമാസം ഫയർഫോഴ്‌സ് മേധാവി ഡി.ജി.പി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ സീനിയോറിറ്റി പ്രകാരം അജിത് കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കേണ്ടതാണ്. എന്നാൽ, നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ള സുരക്ഷാസംഘം ക്രൂരമായി തല്ലിച്ചതച്ച കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലാണ് അജിത്കുമാറിന് കുരുക്കാകുന്നത്. എ.ഡി.ജി.പിയുടെ ഓഫിസ് നിർദേശിച്ചതിനെ തുടർന്ന് വ്യാജ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതെന്ന് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എസ്.ഐ.ടിക്ക് മൊഴി നൽകിയിട്ടുണ്ട്. അന്ന് ആലപ്പുഴ എസ്.പിയായിരുന്ന ചൈത്ര തെരേസ ജോൺ സമർപ്പിച്ച ഔദ്യോഗിക സുരക്ഷാ വീഴ്ചാ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിന് പിന്നാലെയായിരുന്നു എ.ഡി.ജി.പിയുടെ അട്ടിമറി നീക്കങ്ങൾ നടന്നത്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വസ്തുതകൾ നിരത്തി തയാറാക്കിയ ഒറിജിനൽ കേസ് ഡയറി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ വേണ്ടി എ.ഡി.ജി.പിയുടെ ഓഫിസ് നേരിട്ട് ഇടപെട്ട് തിരുത്തുകയായിരുന്നു. വി.ഐ.പി സുരക്ഷയുടെ മറവിൽ മുഖ്യമന്ത്രിയുടെ ഗൺമാനും എസ്‌കോർട്ട് പൊലിസുകാരും ചേർന്ന് നടത്തിയ അതിക്രമം സുരക്ഷാ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് എസ്.പി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് പുറത്തുവന്നാൽ അന്നത്തെ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും ഉണ്ടാകുമായിരുന്ന രാഷ്ട്രീയ തിരിച്ചടി ഭയന്നാണ് അജിത് കുമാർ അത് പൂഴ്ത്താൻ നിർദേശം നൽകിയത്. കേസ് ഡയറി തിരുത്തി വ്യാജ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ശക്തമായ സമ്മർദമുണ്ടായിരുന്നുവെന്നായിരുന്നു ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ മൊഴിയിലുള്ളത്.
കേസിൽ എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ട് വരുന്നതോടെ അജിത് കുമാറിനെതിരേ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളുണ്ടാകുമെന്നാണ് സൂചന. അങ്ങനെ വന്നാൽ സീനിയോറിറ്റി പട്ടികയിലുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്തിന് ഡി.ജി.പി പദവി ലഭിക്കാനാണ് സാധ്യത. നിലവിലെ സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖറിന് അടുത്തവർഷം ജൂലൈ വരെ കാലാവധി നീട്ടി നൽകിയ മുൻ സർക്കാരിന്റെ ഉത്തരവ് പുനഃപരിശോധിക്കാനും പുതിയ ഭരണകൂടം ആലോചിക്കുന്നുണ്ട്. റവാഡ ഒഴിയുന്ന മുറയ്ക്ക് യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം എന്നിവർക്കാണ് അടുത്ത ഡി.ജി.പി പദവിയിലേക്ക് സാധ്യത കൽപ്പിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."