മീനാക്ഷിയുടെ ആശങ്കകൾക്ക് വിരാമം; ഇടപ്പള്ളി സ്കൂളിൽ ഇഷ്ടവിഷയം പഠിക്കാം, റാമ്പ് ഉടൻ നിർമ്മിക്കും; അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
കൊച്ചി: ഭിന്നശേഷി സൗഹൃദ അന്തരീക്ഷമില്ലാത്തതിനാൽ ഉപരിപഠനം മുടങ്ങുമോ എന്ന് ആശങ്കപ്പെട്ടിരുന്ന മീനാക്ഷിക്ക് ഇനി ധൈര്യമായി സ്കൂളിലേക്ക് പോകാം. ഇടപ്പള്ളി ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ മീനാക്ഷിക്ക് പ്ലസ് ടു പഠനത്തിനുള്ള സൗകര്യമൊരുങ്ങും. മീനാക്ഷിയുടെ അവസ്ഥയറിഞ്ഞ് സ്കൂൾ അധികൃതരുമായി നേരിട്ട് സംസാരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര മാറ്റങ്ങൾ വരുത്താൻ കർശന നിർദ്ദേശം നൽകി.
സ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി റാമ്പ് ഉടൻ തന്നെ നിർമ്മിക്കും. നിലവിൽ സ്കൂളിന്റെ കൈവശമുള്ള തുകയ്ക്ക് പുറമെ റാമ്പ് നിർമ്മാണത്തിന് ആവശ്യമായി വരുന്ന ബാക്കി തുക സർക്കാർ അടിയന്തരമായി അനുവദിക്കും. ഇതിനുപുറമെ, മുകളിലത്തെ നിലയിലായിരുന്ന ലാബ് സൗകര്യങ്ങൾ മീനാക്ഷിക്ക് എളുപ്പത്തിൽ പ്രാപ്യമാകുന്ന രീതിയിൽ താഴത്തെ നിലയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.
വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയിക്ക് മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശം നൽകി. ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടർപഠനത്തിന് ഇത്തരം ഭൗതിക സാഹചര്യങ്ങൾ തടസ്സമാകരുതെന്നും സംസ്ഥാനത്തെ സ്കൂളുകൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."