തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍: 3 മണിക്കൂര്‍ 30 മിനുട്ടില്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താം, ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളിങ്ങനെ
തിരുവനന്തപുരം: നിര്‍ദിഷ്ട തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദര്‍ശിച്ച് ഇ. ശ്രീധരന്‍ തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഡി.എം.ആര്‍.സി പുറത്തുവിട്ടത്. പൂർണമായും ഹരിതോർജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗ്രീന്‍ റെയില്‍ കോറിഡോര്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന അവകാശവാദം.
തിരുവനന്തപുരം പൂജപ്പുരയില്‍നിന്ന് ആരംഭിച്ച് കണ്ണൂര്‍ മുണ്ടയാട് വരെ 473.20 കിലോമീറ്റര്‍ നീളത്തിലാണ് ഇരട്ട റെയില്‍പാത വിഭാവനം ചെയ്തിരിക്കുന്നത്. പാതയില്‍ ആകെ 23 സ്റ്റേഷനുകളുണ്ടാകും.
പൂജപ്പുരയിൽനിന്ന് തുടങ്ങി തിരുവനന്തപുരം എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട ജങ്ഷൻ, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, എറണാകുളം (പാലാരിവട്ടം), ആലുവ, കൊച്ചി എയർപോർട്ട്, ചാലക്കുടി, തൃശൂർ ജങ്ഷൻ, പട്ടാമ്പി ജങ്ഷൻ, മലപ്പുറം, കോഴിക്കോട് എയർപോർട്ട്, കോഴിക്കോട് ജങ്ഷൻ, ബാലുശ്ശേരി, നാദാപുരം, കൂത്തുപറമ്പ് വഴി കണ്ണൂർ മുണ്ടയാട് അവസാനിക്കുന്ന രീതിയിലാണ് സ്റ്റേഷനുകളുടെ ക്രമം. രണ്ടാംഘട്ടത്തില്‍ പാത കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്കും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ കോഴിക്കോട്ടുനിന്ന് കല്‍പ്പറ്റ, പട്ടാമ്പിയില്‍നിന്ന് പാലക്കാട്, തൃശൂരില്‍നിന്ന് പാലക്കാട് എന്നിവിടങ്ങളിലേക്കും നീട്ടും.
ഈ ഭാവി വികസനം മുന്നില്‍ക്കണ്ടാണ് ആദ്യഘട്ടത്തിലെ ജങ്ഷന്‍ സ്റ്റേഷനുകളുടെ രൂപകല്‍പന.
തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റര്‍ വരുന്ന ഭൂഗര്‍ഭ തുരങ്കം ഒഴിച്ചാല്‍ പാതയുടെ ബാക്കി ഭാഗങ്ങളെല്ലാം പൂർണമായും തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായിരിക്കും. കണ്ണൂര്‍ ഒഴികെ കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളുമായും ഈ പാതയെ നേരിട്ട് ബന്ധിപ്പിക്കും. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ക്കായി 10 കിലോമീറ്റര്‍ നീളത്തില്‍ പ്രത്യേക റോഡ് സൗകര്യം ഒരുക്കും.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള യാത്രാസമയം വെറും 3 മണിക്കൂര്‍ 30 മിനുട്ടായി ചുരുങ്ങും.
നിര്‍മാണ പ്രവര്‍ത്തനച്ചെലവുകള്‍ ഗണ്യമായി കുറയ്ക്കുന്നതിനായി 'സ്റ്റാന്‍ഡേര്‍ഡ് ഗേജ്' പാതയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബ്രോഡ് ഗേജിലെ 25 ടണ്ണിന് പകരം സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ ആക്‌സില്‍ ലോഡ് 15 ടണ്ണായി കുറയ്ക്കാന്‍ കഴിയും. ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളും അതിവേഗ സര്‍വിസുകള്‍ക്കായി സ്റ്റാന്‍ഡേര്‍ഡ് ഗേജാണ് ഉപയോഗിക്കുന്നത്. ശരാശരി 21.5 കിലോമീറ്റര്‍ അകലത്തിലാണ് സ്റ്റേനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
പരമാവധി വേഗത വേഗത 180 കിലോമീറ്റര്‍
ട്രെയിനുകളുടെ പരമാവധി ഡിസൈന്‍ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററും പ്രവര്‍ത്തന വേഗത 180 കിലോമീറ്ററും ആയിരിക്കും.
സ്റ്റേഷനുകളില്‍ നിര്‍ത്തിപ്പോകുന്നത് അടക്കമുള്ള ശരാശരി വാണിജ്യ വേഗത മണിക്കൂറില്‍ 140 കിലോമീറ്ററായിരിക്കും.
പദ്ധതിക്കാവശ്യമായ കോച്ചുകള്‍, സിഗ്‌നലിങ്, ട്രാക്ക് സാങ്കേതികവിദ്യകളെല്ലാം ഇന്ത്യയില്‍ തന്നെ നിലവില്‍ ലഭ്യമായതും പരീക്ഷിച്ച് വിജയിച്ചതുമാണ്. ആദ്യഘട്ടത്തില്‍ 800 പേര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകളുള്ള ട്രെയിനുകളാകും സര്‍വിസ് നടത്തുക. ഭാവിയില്‍ ആവശ്യം വരികയാണെങ്കില്‍ കോച്ചുകളുടെ എണ്ണം 16 ആയി ഉയര്‍ത്താം.
തുടക്കത്തില്‍ തിരക്കേറിയ സമയങ്ങളില്‍ (രാവിലെ 6 മുതല്‍ 11 വരെയും വൈകീട്ട് 4 മുതല്‍ രാത്രി 8 വരെയും) ഓരോ 20 മിനിറ്റിലും, മറ്റു സമയങ്ങളില്‍ 40 മിനിറ്റ് ഇടവിട്ടും ട്രെയിനുകള്‍ സര്‍വിസ് നടത്തും. ഇതുവഴി പ്രതിദിനം 54,400 യാത്രക്കാരെ വഹിക്കാനാകും. ട്രെയിനുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല. മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും യാത്ര.
നിര്‍മാണ ചെലവ് 60,000 കോടി രൂപ
പാതയുടെ നിര്‍മാണത്തിനായി വെറും 20 മീറ്റര്‍ വീതിയിലുള്ള സ്ഥലം മാത്രമേ ഏറ്റെടുക്കേണ്ടി വരൂ എന്നതിനാല്‍ ഭൂമി നഷ്ടപ്പെടുന്നത് വളരെ കുറവായിരിക്കും.
നിര്‍മാണം പൂര്‍ത്തിയായ ശേഷം കൃഷിക്കോ മേച്ചില്‍പ്പുറമായോ ഉപയോഗിക്കുന്നതിന് ചില നിബന്ധനകളോടെ ഈ ഭൂമി യഥാര്‍ഥ ഉടമകള്‍ക്ക് തന്നെ പാട്ട വ്യവസ്ഥയില്‍ വിട്ടുനല്‍കാനും വ്യവസ്ഥയുണ്ട്. പദ്ധതിക്കാവശ്യമായ മുഴുവന്‍ വൈദ്യുതിയും സ്വന്തം സോളാര്‍ സിസ്റ്റത്തില്‍ നിന്നാകും ഉല്‍പാദിപ്പിക്കുക. ഇതില്‍ നിന്നുള്ള അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് വില്‍ക്കുകയും ചെയ്യും.
പദ്ധതിയുടെ ആകെ നിര്‍മാണ ചെലവ് 60,000 കോടി രൂപയാണ് കണക്കാക്കുന്നത്. ഇതില്‍ 36,000 കോടി രൂപ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ 51:49 എന്ന അനുപാതത്തില്‍ ഇക്വിറ്റിയായി പങ്കിടും.
ബാക്കി വരുന്ന 24,000 കോടി രൂപ ക്രൗഡ് ഫണ്ടിങ് വഴി കണ്ടെത്താനാണ് നിര്‍ദേശം. ഒരു കിലോമീറ്ററിന് ശരാശരി 127 കോടി രൂപ മാത്രമാണ് ചെലവ് വരുന്നത്. അനുമതി ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."