'കലാച്ചി'ക്കെതിരെയുള്ള കോപ്പിയടി ആരോപണം പൂർണമായി തള്ളി കെ.ആർ. മീര; 'ആരോപണങ്ങൾ സത്യസന്ധതയില്ലാത്തത്'
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി കെ.ആർ. മീരയുടെ പുതിയ നോവലായ 'കലാച്ചി'ക്കെതിരെ ഉയർന്ന കോപ്പിയടി ആരോപണങ്ങൾ പൂർണമായി തള്ളി എഴുത്തുകാരി രംഗത്ത്. സത്യസന്ധതയില്ലാത്ത ആരോപണങ്ങളും ആത്മാർഥതയില്ലാത്ത അഭിനന്ദനങ്ങളും തന്നെ ബാധിക്കാറില്ലെന്ന് കെ.ആർ. മീര ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
എഴുത്തുകാരി ഹരിത സാവിത്രിയുടെ 2022-ൽ പുറത്തിറങ്ങിയ ‘സിൻ’ എന്ന നോവലുമായി ‘കലാച്ചി’ക്ക് ഉള്ളടക്കത്തിൽ സാമ്യമുണ്ടെന്ന വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മീരയുടെ മറുപടി. 2019-ൽ എഴുത്തുതുടങ്ങിയ 'കലാച്ചി', 2020 നവംബർ 16 മുതൽ 'ട്രൂ കോപ്പി തിങ്ക്' വെബ്സീനിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു പോന്നതാണെന്ന് മീര ചൂണ്ടിക്കാട്ടുന്നു. 2025-ലാണ് നോവൽ പുസ്തക രൂപത്തിൽ പുറത്തുവന്നത്. എന്നാൽ 2020 മുതൽ ഇത് പ്രസിദ്ധീകരിച്ചു വരികയായിരുന്നു എന്ന കാര്യം പലരും ബോധപൂർവ്വം ഒളിച്ചുവെക്കുകയാണെന്ന് അവർ ആരോപിച്ചു.
തന്റെ നോവലിന്റെ ആശയം ഉൾക്കൊണ്ടാണ് ഹരിത സാവിത്രി 'സിൻ' എഴുതിയതെന്ന തിരിച്ചുള്ള ആരോപണവും കെ.ആർ. മീര ഉന്നയിക്കുന്നുണ്ട്.
"2022-ൽ പുറത്തിറങ്ങിയ ഒരു പുസ്തകം, 2020-ൽ പ്രസിദ്ധീകരണം ആരംഭിച്ച നോവലിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ എന്ന് വായനക്കാർ ചിന്തിക്കുക," മീര കുറിപ്പിൽ ചോദിച്ചു. സംശയമുള്ളവർ ഇരു നോവലുകളുടെയും പ്രമേയവും ആഖ്യാനരീതിയും പാത്രസൃഷ്ടിയും പശ്ചാത്തലവും താരതമ്യം ചെയ്ത് വിലയിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
2013-ലാണ് കസഖ്സ്ഥാനിലെ കലാച്ചി ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട് ഈ നോവലിന്റെ കഥാബീജം മനസ്സിൽ രൂപപ്പെടുന്നത്. 2019-ലെ പൗരത്വപ്രക്ഷോഭവും കോവിഡ് മഹാമാരിയുമാണ് നോവലിന്റെ പശ്ചാത്തലം. നോവലിന്റെ ഭൂമിശാസ്ത്രം കൃത്യമാക്കുന്നതിനായി 2022-ൽ താൻ നേരിട്ട് കസഖ്സ്ഥാനിലെ കലാച്ചി ഗ്രാമം സന്ദർശിച്ചിരുന്നു. കഥാപാത്രത്തിന്റെ വേരുകൾ തേടി അസമിലും യാത്ര നടത്തി.
പുസ്തകമാകുന്നതിന് മുൻപ് മുൻമന്ത്രി അഡ്വ. പി. രാജീവ്, പി. കെ. പാറക്കടവ്, ഡോ. സുനിൽ പി. ഇളയിടം, ഡോ. പി. കെ. രാജശേഖരൻ ഉൾപ്പെടെ പത്തിലേറെ പ്രമുഖർ നോവലിന്റെ ഡ്രാഫ്റ്റ് വായിച്ചിരുന്നതായും അവർക്കൊന്നും മറ്റൊരു കൃതിയുമായി ഇതിന് സാമ്യം തോന്നിയതേയില്ലെന്നും മീര വ്യക്തമാക്കി.
മുൻപ് ആരാധന, ഇപ്പോൾ ആരോപണം
ആരോപണമുന്നയിച്ച എഴുത്തുകാരി മുൻപ് തന്നോട് ഏറെ ആരാധനയോടെയാണ് പെരുമാറിയിരുന്നതെന്ന് മീര വെളിപ്പെടുത്തി. 2026 ജനുവരിയിൽ 'കലാച്ചി' വായിച്ച് ആത്മഹർഷം പൂണ്ട്, തനിക്കൊരു വോയ്സ് മെസേജ് അയക്കുകയും തിരുവനന്തപുരത്തെ സാഹിത്യോത്സവത്തിൽ വെച്ച് കെട്ടിപ്പിടിച്ച് ഉമ്മവെക്കുകയും ചെയ്ത വ്യക്തിയാണ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ സ്ക്രീൻഷോട്ടും മീര പങ്കുവെച്ചിട്ടുണ്ട്.
'ആരാച്ചാർ' എന്ന നോവൽ വായനക്കാർ ഏറ്റെടുത്തപ്പോഴും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും, നിലവിലെ ഈ ആരോപണങ്ങളുടെ പ്രഭവകേന്ദ്രം എവിടെയെന്ന് ഇപ്പോൾ വ്യക്തമാണെന്നും പറഞ്ഞാണ് കെ.ആർ. മീര തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Famous Malayalam author K.R. Meera has strongly rejected the plagiarism allegations leveled against her latest novel, Kalachi. Dismissing the claims as completely "dishonest" and lacking integrity, she stated that the accusations are a baseless attempt to defame her work.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."