കോടികളുടെ സ്വത്തുക്കളെച്ചൊല്ലി തർക്കം; ഗാസിയാബാദിൽ പിതാവിനെ മകൻ വെടിവെച്ചുകൊലപ്പെടുത്തി
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കോടികളുടെ സ്വത്തുതർക്കത്തെത്തുടർന്ന് പിതാവിനെ മകൻ വെടിവെച്ചുകൊന്നു. മോദിനഗർ സ്വദേശിയായ ഹരിഓം ചൗധരി (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ നിഖിൽ ചൗധരിക്ക് (32) എതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി വൈകിയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
പൊലിസ് നൽകുന്ന വിവരമനുസരിച്ച്, വലിയ തോതിലുള്ള സ്വത്തുക്കളെച്ചൊല്ലി അച്ഛനും മകനും തമ്മിൽ ദീർഘനാളായി തർക്കങ്ങൾ നിലനിന്നിരുന്നു. കൊല്ലപ്പെട്ട ഹരിഓം ചൗധരിക്ക് മോദിനഗറിൽ 75 ഏക്കറോളം വരുന്ന ഭൂമിയും നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുമുണ്ട്. ഇതിന് വിപണിയിൽ ഏകദേശം 150 കോടി രൂപയോളം മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്.
ഇതിനകം തന്നെ 25 ഏക്കറോളം വരുന്ന ഭൂമിയും ഏതാനും കടമുറികളും ഹരിഓം മകന് എഴുതി നൽകിയിരുന്നു. എന്നാൽ ബാക്കിയുള്ള സ്വത്തുകൂടി സ്വന്തം പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിഖിൽ നിരന്തരം പിതാവുമായി വഴക്കിടാറുണ്ടായിരുന്നു. മദ്യപാനിയായ മകൻ സ്വത്ത് മുഴുവൻ നശിപ്പിച്ചു കളയുമെന്ന് ഭയന്ന ഹരിഓം കൂടുതൽ സ്വത്ത് നൽകാൻ തയ്യാറായിരുന്നില്ല.
ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ നിഖിലിനെ പിതാവ് ഹരിഓം ചോദ്യം ചെയ്തതോടെയാണ് പ്രശ്നം വഷളായത്. വാക്കുതർക്കത്തിനൊടുവിൽ പ്രകോപിതനായ നിഖിൽ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് പിതാവിന് നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും വയറ്റിലും വെടിയേറ്റ ഹരിഓം ചോര വാർന്ന് വീണു. ശേഷം നിഖിൽ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയൽക്കാരും ചേർന്ന് ഉടൻ തന്നെ ഹരിഓമിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 103 പ്രകാരം കൊലപാതകക്കുറ്റം ചുമത്തി പൊലിസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതി നിഖിലിനായി പൊലിസ് അന്വേഷണം ഊർജിതമാക്കി.
In Ghaziabad, Uttar Pradesh, a dispute over family property worth crores turned fatal when a man allegedly shot his father dead. According to the police, the incident occurred after a heated argument escalated when the father confronted his son for returning home in a drunken state. In a fit of rage, the son opened fire on his father, killing him on the spot before fleeing the scene. The police have registered a case and launched a manhunt to arrest the accused.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."