ഗ്യാസ് കൊള്ള; മൂന്നുമാസത്തിനിടെ ഗാർഹിക സിലിണ്ടറിന് കൂട്ടിയത് 89 രൂപ; ന്യായീകരിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. ഇന്ധനത്തിന്റെയും അതുണ്ടാക്കിയ അവശ്യസാധന വിലക്കയറ്റത്തിലും ജനം കടുത്ത പ്രയാസം നേരിടുന്നതിനിടെയാണ് വിലവർധന. 14.2 കിലോയുടെ സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. മൂന്നുമാസത്തിനുള്ളിൽ രണ്ടാമത്തെ തവണയാണ് ഗാർഹികാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വില കൂട്ടുന്നത്. ഇതോടെ സിലിണ്ടറിന്റെ ഡൽഹിയിലെ വില 913 രൂപയിൽ നിന്ന് 942 ആയി. ഓരോ സംസ്ഥാനത്തെയും നികുതി വ്യത്യാസമനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും.
മാർച്ചിൽ 60 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. ഇതോടെ മൂന്നുമാസത്തിനുള്ളിൽ 14.2 കിലോയുടെ സിലിണ്ടറിന് 89 രൂപയാണ് കൂടിയത്. അതേസമയം, വിലവർധനയെ ന്യായീകരിച്ച് കേന്ദ്രസർക്കാർ രംഗത്തുവന്നു. ആഗോള ബെഞ്ച്മാർക്കിൽ 46 ശതമാനം വർധനവ് ഉണ്ടായിട്ടും ഇന്ത്യയിലെ വില ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണെന്ന് സർക്കാർ അവകാശപ്പെട്ടു. ജൂണിലെ സഊദി കരാർ വിലയുമായി താരതമ്യപ്പെടുത്തിയാൽ ഇറക്കുമതി ചെലവ് അടക്കം 14.2 കിലോഗ്രാം സിലിണ്ടർ വില 1,600 ൽ കൂടുതലാകുമായിരുന്നുവെന്നും കേന്ദ്രസർക്കാർ ന്യായീകരിച്ചു. ഉജ്ജ്വല പദ്ധതിയുടെ കീഴിലുള്ള വില അന്താരാഷ്ട്ര വിലയേക്കാൾ ഏകദേശം 60 ശതമാനം കുറവാണ്. മറ്റു സിലിണ്ടറുകളുടെ വില ഏകദേശം 45 ശതമാനം കുറവെന്നും പെട്രോളിയം നാച്വറൽ ഗ്യാസ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മെയ് മാസത്തിൽ എൽ.പി.ജി ഉപഭോഗം 19 ശതമാനം കുറഞ്ഞു. പെട്രോൾ-ഡീസൽ ഉപഭോഗം വർധിച്ചു. പശ്ചിമേഷ്യയിലെ സംഘർഷവും അതിന്റെ ഫലമായി ഹോർമുസ് കടലിടുക്ക് അടച്ചതും ഇന്ത്യയുടെ എൽ.പി.ജി ഉപഭോഗത്തിന്റെ ഏകദേശം 54 ശതമാനത്തെ നേരിട്ട് ബാധിച്ചു. ഇന്ത്യയുടെ ആഭ്യന്തര എൽ.പി.ജി ഉൽപാദനം പ്രതിദിനം 32,000 മെട്രിക് ടണ്ണിൽ നിന്ന് 52,000 മെട്രിക് ടണ്ണായി വർധി വെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മോദി പൊതുജനങ്ങളിൽനിന്ന് പണം തട്ടുന്നു: പ്രതിപക്ഷം
ന്യൂഡൽഹി: പൊതുജനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കുകയും സമ്പന്നരായ സുഹൃത്തുക്കളുടെ ഖജനാവ് നിറയ്ക്കുകയുമാണ് പാചകവാതക വിലവർധനവിലൂടെ മോദി ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മോദിയെ പണപ്പെരുപ്പ മനുഷ്യനെന്ന് വിളിച്ചായിരുന്നു കോൺഗ്രസിന്റെ വിമർശനം. പൊതുമേഖലാ എണ്ണക്കമ്പനികൾ വലിയ ലാഭം റിപ്പോർട്ട് ചെയ്തിട്ടും വിലവർധിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി എക്‌സിൽ കുറിച്ചു. എണ്ണക്കമ്പനികൾ വൻ ലാഭം നേടുമ്പോൾ എൽ.പി.ജി വില ആവർത്തിച്ച് ഉയർത്തുന്നത് എന്തുകൊണ്ടാണ്. 2025-26 സാമ്പത്തികവർഷത്തിൽ മൂന്ന് എണ്ണവിപണന കമ്പനികൾ 77,280.65 കോടി രൂപയുടെ സഞ്ചിതലാഭം രേഖപ്പെടുത്തി. 2024-25 സാമ്പത്തിക വർഷത്തേക്കാൾ 130 ശതമാനം വർധനവാണിത്.
2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മൂന്ന് കമ്പനികളും 19,470 കോടി രൂപ ലാഭം നേടിയതായി റിപ്പോർട്ടുണ്ടെന്ന് തിവാരി എടുത്തുപറഞ്ഞു. ആം ആദ്മി പാർട്ടിയും വിലക്കയറ്റത്തെ വിമർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."