മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ
കൊച്ചി: മൂന്നുപേരെ കൊന്നിട്ടും യാതൊരു കുറ്റബോധവുമില്ലാതെ, ഇനിയും കൊലപാതകങ്ങൾക്ക് കോപ്പുകൂട്ടുകയായിരുന്ന ചെന്താമരയ്ക്ക് തൂക്കുകയർ ലഭിക്കുമ്പോൾ ഒരുനാട് മുഴുവൻ ആശ്വാസത്തിന്റെ നെടുവീർപ്പിടുകയാണ്. സംശയരോഗമൊന്നുകൊണ്ടുമാത്രം അയൽവാസിയായ യുവതിയുടെ ജീവനെടുത്ത ചെന്താമര, കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ജീവിക്കുന്നത് തന്നെ പകവീട്ടാനായിരുന്നുവെന്നാണ് അയാളുടെതന്നെ വാക്കുകൾ വെളിവാക്കുന്നത്. പിന്നീട് യുവതിയുടെ ഭർത്താവിനെയും അമ്മയെയും കൊലക്കത്തിക്കിരയാക്കിയ പ്രതി, കൊല്ലാനുള്ളവരുടെ പട്ടിക അവിടം കൊണ്ട് അവസാനിപ്പിച്ചില്ലെന്നത് അയാളുടെ ക്രൂരമായ മാനസിക നിലയെയാണ് വെളിവാക്കുന്നത്. അയാളുടെ ഭാര്യ, മകൾ, മകളുടെ ഭർത്താവ്, കൊല്ലപ്പെട്ട സജിത- സുധാകരൻ ദമ്പതികളുടെ മക്കൾ അങ്ങിനെ നീളുന്നുണ്ട് ആ പട്ടിക. ഇരകളുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതിരുന്നിട്ടും ഇങ്ങോട്ടുവന്നാൽ താൻ വിടില്ലെന്ന് കോടതിയിൽ വിളിച്ചു പറയാൻ അയാൾക്ക് കഴിഞ്ഞത്, മനസ്സിൽ മൂത്ത പകയൊന്നു കൊണ്ടുമാത്രമായിരുന്നു.
2019 ഓഗസ്റ്റ് 30നാണ് പോത്തുണ്ടി സ്വദേശിനിയായ സജിതയെ ചെന്താമര കൊലക്കത്തിക്കിരയാക്കുന്നത്. നാട്ടുകാരിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ചെന്താമരയുടെ ദാമ്പത്യ ജീവിതം തകരാൻ കാരണം സജിതയും കുടുംബവുമാണെന്ന തെറ്റിദ്ധാരണയിൽ നിന്നുയർന്ന പകയായിരുന്നു കൊലപാതക കാരണം. ബോയന്‍ കോളനിയിലെ ഇടവഴിയിൽ തന്റെ വീടിന്റെ മറുവശത്തുള്ള സജിതയുടെ വീട്ടിൽക്കയറിയ പ്രതി, അവരെ കൊടുവാൾ ഉപയോഗിച്ച് ക്രൂരമായി വെട്ടുകയായിരുന്നു. തുടർന്ന് നെല്ലിയാമ്പതി വനത്തിലേക്ക് ഒളിച്ചോടി. കഴുത്തിനും തോളിനും ഗുരുതരമായി വെട്ടേറ്റ സജിതയ്ക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ ജീവൻ നഷ്ടമായി. കേസിൽ അറസ്റ്റിലായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴും സജിതയുടെ കുടുംബത്തോടുള്ള പകയായിരുന്നു അയാളുടെ മനസ്സ് നിറയെ. അതയാൾ സഹതടവുകാരോട് പങ്കുവയ്ക്കുകയും ചെയ്തു. സജിതയുടെ കുടുംബത്തിലെ മറ്റുള്ളവരെയെല്ലാം വകവരുത്തുമെന്നാണ് സഹതടവുകാരോട് പറഞ്ഞിരുന്നത്. ജാമ്യം ലഭിച്ച ഉടൻ തന്നെ അത് പ്രാവർത്തികമാക്കാനെത്തിയ അയാളുടെ കൊലക്കത്തിക്ക് മുന്നിൽ സജിതയുടെ ഭർത്താവ് സുധാകരനും അമ്മ ലക്ഷ്മിയും പിടഞ്ഞുവീണു. ബാക്കിയുള്ളവർ ഭാഗ്യമൊന്നുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. തിരുപ്പൂരിൽ ഡ്രൈവറായിരുന്ന സുധാകരനെ 2025 ജനുവരി 27ന് രാവിലെ സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് ചെന്താമര കൊടുവാള്‍ ഉപയോഗിച്ച് ആക്രമിച്ചത്. കഴുത്തിലും കൈകളിലും കാലുകളിലും ആഴത്തില്‍ വെട്ടേറ്റ സുധാകരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും പ്രതി വെറുതെവിട്ടില്ല. ചെവിക്കും കണ്ണിനും ഇടയില്‍ ആഴത്തിലുള്ള മുറിവേറ്റ ലക്ഷ്മിയുടെ ശരീരത്തില്‍ കാല്‍മുട്ട് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലായി 12 വെട്ടേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. സുധാകരന്റെ ശരീരത്തിൽ എട്ട് വെട്ടുകളാണ് ഏറ്റിരുന്നത്. തലങ്ങും വിലങ്ങും വെട്ടി ക്രൂരമായി നടത്തിയ കൊലപാതകം ആസ്വദിക്കുകയായിരു പ്രതിയെന്നാണ് പിന്നീട് കോടതിയിൽ അയാൾ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെയായിരിക്കും വധശിക്ഷയല്ല പ്രതിക്കു നൽകുന്നതെങ്കിൽ ശിക്ഷാ കാലാവധി കഴിഞ്ഞ് അയാൾ പുറത്തിറങ്ങുകയാണെങ്കിൽ ഇനിയും മൃതശരീരങ്ങൾ കാണേണ്ടിവരുമെന്ന ആശങ്കകൂടി കോടതി വിധി പങ്കുവയ്ക്കുന്നത്. പ്രതിക്ക് മാനസാന്തരമുണ്ടാകില്ലെന്നും ഇരകളുടെ ഭാഗത്തുനിന്ന് പ്രകോപനം ഇല്ലാതെയാണ് കുറ്റകൃത്യമെന്നും കോടി സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാനസാന്തരപ്പെടാനുള്ള സാധ്യതകൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളത്. സമൂഹത്തിന് പ്രതി പ്രശ്നക്കാരനാകുമെങ്കിൽ വധ ശിക്ഷ നൽകാമെന്ന് വിവിധ ഹൈക്കോടതികളുടെ വിധികളുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് കുറ്റബോധമില്ല. സുധാകരന്റെ മക്കൾക്ക് പ്രതി ഭീഷണിയാണ്. ജയിലിൽ ജോലി ചെയ്ത് സുധാകരന്റെ മക്കൾക്ക് ചെലവിന് കൊടുക്കാം എന്ന പ്രതിയുടെ വാക്ക് മാത്രമാണ് ആകെ യാഥാർഥ്യമായി തോന്നിയതെന്നും കോടതി പറഞ്ഞു.
നെന്മാറ ഇരട്ടക്കൊലക്കേസില്‍ വെറും 58 ദിവസത്തിനകമാണ് പൊലിസ് 480 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നത്. 133 സാക്ഷികളുടെയും അറുപതിലധികം രേഖകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് തയ്യാറാക്കിയത്. കൊലപാതകം നേരില്‍ കണ്ട ഗിരീഷ് എന്ന യുവാവിന്റെ മൊഴി, ഫൊറന്‍സിക് പരിശോധന, പ്രതി ഇടംകൈയനാണെങ്കിലും ഇരുകൈകളും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുമെന്ന ഡോക്ടര്‍മാരുടെ സാക്ഷ്യം എന്നിവ കേസിലെ നിര്‍ണായക തെളിവുകളായി. പ്രതി മാനസികരോഗിയല്ലെന്നും, എല്ലാ കൊലപാതകങ്ങളും വ്യക്തമായ ആസൂത്രണത്തോടെയാണ് നടത്തിയതെന്നും അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒന്നര വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും വധ ശിക്ഷ വിധിക്കുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."