ഭൂകമ്പത്തിൽ നടുങ്ങി ഫിലിപ്പീൻസ്; മരണം 32 ആയി, ഇരുനൂറിലധികം പേർക്ക് പരുക്ക്
മനില: തെക്കൻ ഫിലിപ്പീൻസിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 32 പേർ മരണപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 200-ലധികം ആളുകൾക്ക് പരുക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഭൂകമ്പത്തെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു.
തുറമുഖ നഗരമായ ജനറൽ സാന്റോസിലാണ് ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇവിടെ മാത്രം 10 പേർ മരണപ്പെടുകയും 12 പേരെ കാണാതാവുകയും ചെയ്തതായി സിവിൽ ഡിഫൻസ് ഓഫീസ് വക്താവ് ജൂണി കാസ്റ്റില്ലോ അറിയിച്ചു. കെട്ടിടങ്ങൾ തകർന്നുവീണും മണ്ണിടിച്ചിലിൽ പെട്ടുമാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിരിക്കുന്നത്.
ജനറൽ സാന്റോസിലെ ഒരു ഇരുനില സ്കൂൾ കെട്ടിടം പൂർണ്ണമായി തകർന്നു വീണു. അപകടസമയത്ത് വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായാണ് വിവരം. ഇവിടെ അധികൃതരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. വേനൽക്കാല അവധിക്ക് ശേഷം സ്കൂളുകൾ തുറന്ന തൊട്ടടുത്ത ദിവസങ്ങളിലാണ് ദുരന്തമുണ്ടായത്.
ഭൂകമ്പ സമയത്ത് അധ്യാപകരും വിദ്യാർഥികളും ക്ലാസ് മുറികളിലെ മേശകൾക്കടിയിൽ അഭയം തേടുന്നതിന്റെയും ഓടി രക്ഷപെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി അയ്യായിരത്തി എണ്ണൂറിലധികം സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കൂടാതെ മേഖലയിലെ സർവകലാശാലകളും വാണിജ്യ സ്ഥാപനങ്ങളും തകർന്ന നിലയിലാണ്.
വിമാന സർവീസുകൾ റദ്ദാക്കി
ഭൂകമ്പത്തെത്തുടർന്ന് ജനറൽ സാന്റോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. വിവിധ വിമാനക്കമ്പനികളുടെ 17 ആഭ്യന്തര സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ജൂൺ 11 വൈകുന്നേരം 6 മണി വരെ സർക്കാർ, സൈനിക, രക്ഷാപ്രവർത്തന വിമാനങ്ങൾക്ക് മാത്രമായിരിക്കും ഇവിടെ ലാൻഡിംഗ് അനുമതി നൽകുകയെന്ന് സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.
പ്രഭവകേന്ദ്രം കടലിൽ
ഇന്ന് രാവിലെ 7:37-ഓടെ മിൻഡാനാവോയ്ക്ക് സമീപം കടലിൽ 33 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. ഭൂകമ്പത്തിന് പിന്നാലെ സമുദ്രത്തിൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ രേഖപ്പെടുത്തിയതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി സ്ഥിരീകരിച്ചു. പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
A powerful earthquake has struck the Philippines, causing widespread panic and severe damage. A
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."