ജപ്പാന് മുന്നിൽ യുറോപ്യന്മാരുടെ മുട്ട് വിറക്കുന്നു, അപരാജിതക്കുതിപ്പിൻ്റെ ചൂടറിഞ്ഞ് നെതർലാൻഡ്സും
ലോകഫുട്‌ബോളില്‍ യൂറോപ്പിന് മുന്നില്‍ മുട്ടുമടക്കാതെ മുന്നേറുകയാണ് ജപ്പാന്‍ ടീം. 2019ന് ശേഷം ഒരു യൂറോപ്യന്‍ ടീമിനും ജപ്പാനെതിരേ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. 10 യൂറോപ്യന്‍ ടീമുകളാണ് ഈ കാലയളവില്‍ ജപ്പാനെതിരേ കളത്തിലിറങ്ങിയത്. ഇതില്‍ ജര്‍മനി, സ്‌പെയിന്‍, ഇംഗ്ലണ്ട്, ക്രൊയേഷ്യ തുടങ്ങിയ കരുത്തര്‍ക്കെതിരേയാണ് ജപ്പാന്റെ അപരാജിത കുതിപ്പ്.
2021 ജൂണില്‍ നടന്ന സൗഹൃദ മത്സരത്തില്‍ സെര്‍ബിയക്കെതിരേ സ്വന്തം നാട്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചതോടെയാണ് യൂറോപ്യന്‍മാര്‍ക്കെതിരേയുള്ള സാമുറായികളുടെ അപരാജിതകുതിപ്പ് തുടങ്ങുന്നത്.
തുടര്‍ന്ന് ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിയെയും സ്‌പെയിനിനെയും മുട്ടുകുത്തിച്ചു. ഇരുടീമുകളെയും ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു സാമുറായ്പട വീഴ്ത്തിയത്. ജര്‍മനിയും സ്‌പെയിനുമടങ്ങുന്ന ഗ്രൂപ്പില്‍നിന്ന് ചാംപ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്ന ജപ്പാനെ ഞെട്ടലോടെയാണ് അന്ന് ഫുട്‌ബോള്‍ ലോകം നോക്കിനിന്നത്. പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്ക് മുന്നില്‍ മത്സരത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും 1-1ന് സമനില പിടിക്കാനും ജപ്പാനായി. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രോട്ടുകാരോട് കീഴടങ്ങിയെങ്കിലും പോരാട്ടവീര്യം എടുത്തുപറയേണ്ടതായിരുന്നു.
പിന്നീട് 2023 സെപ്റ്റംബറില്‍ സൗഹൃദ മത്സരത്തില്‍ ജര്‍മനിക്കെതിരേ 4-1ന് ജയിച്ച ജപ്പാന്‍ മറ്റൊരു മത്സരത്തില്‍ തുര്‍ക്കിയെ 4-2നും വീഴ്ത്തി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്‌കോട്‌ലന്‍ഡിനെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്താനും ജപ്പാനായി. ഇംഗ്ലണ്ടിനെതിരായ ഒരു ഏഷ്യന്‍ ടീമിന്റെ ആദ്യ ജയമായിരുന്നു ജപ്പാന്റേത്. ഇതിനു ശേഷം ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഐസ്ലന്‍ഡിനെ 1-0ന് വീഴ്ത്തിയ അവര്‍ ഇപ്പോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഡച്ചുകാരോട് വീരോചിത സമനിലയും നേടിയിരിക്കുന്നു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി യൂറോപ്യന്‍മാരായ സ്വീഡനും ജപ്പാന്റെ എതിരാളികളായെത്തുന്നുണ്ട്.
സാമുറായ് കരുത്തറിഞ്ഞ് ഡച്ചുകാര്‍
ഇന്നലെ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ രണ്ടുതവണ ലീഡ് വഴങ്ങിയിട്ടും ഡച്ചുകാര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാവാതെയാണ് ജപ്പാന്‍ സമനില പിടിച്ചത്. ടക്‌സസിലെ ഡല്ലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍വീതമടിച്ചായിരുന്നു സമനിലയില്‍ പിരിഞ്ഞത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.
മത്സരത്തിന്റെ 51ാം മിനുട്ടില്‍ വിര്‍ജില്‍ വാന്‍ ഡികിന്റെ ഗോളില്‍ നെതര്‍ലന്‍ഡ്‌സ് ലീഡെടുത്തു. റിയാന്‍ ഗ്രാവന്‍ബെര്‍ച് ജപ്പാന്‍ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഹെഡ് ചെയ്താണ് ഡച്ച് നായകന്‍ വാന്‍ ഡിക് വലകുലുക്കിയത്. എന്നാല്‍ തൊട്ടുപിന്നാലെ ജപ്പാന്‍ തിരിച്ചടിച്ചു. 57ാം മിനുട്ടിലായിരുന്നു സാമുറായ്പട സമനില പിടിച്ചത്. കെയ്‌റ്റോ നാകാമുറയുടെ ബുള്ളറ്റ് ഷോട്ടിന് മുന്നില്‍ ഡച്ച് കീപ്പര്‍ ബാര്‍ട്ട് വെര്‍ബ്രഗന്‍ നിസഹയനായിരുന്നു. ടാക്ഫ്യുസ കുബോയുടെ അസിസ്റ്റില്‍നിന്നാണ് നാകാമുറയുടെ ഗോള്‍ പിറന്നത്.
എന്നാല്‍ 64ാം മിനുട്ടില്‍ ഡച്ചുകാര്‍ വീണ്ടും ലീഡെടുത്തു. ക്രിസെന്‍സിയോ സമ്മര്‍വില്ലെയാണ് ഇത്തവണ ജപ്പാന്‍ വലകുലുക്കിയത്. ഇതോടെ മത്സരം നെതര്‍ലന്‍ഡ്‌സ് പിടിച്ചുവെന്ന് തോന്നിച്ചതായിരുന്നു. എന്നാല്‍ ജപ്പാന്‍ പട തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. മത്സരം അവസാനിക്കാനിരിക്കെ 89ാം മിനുട്ടില്‍ ്അവരുടെ സമനില ഗോളെത്തി. ഡൈച്ചി കമാഡയാണ് സാമുറായികളുടെ സമനിലഗോള്‍ കണ്ടെത്തിയത്. കോകി ഒഗാവയെടുത്ത കോര്‍ണറിന് തലവെച്ചായിരുന്നു കമാഡ ഡച്ച് വലതുളച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."