കുന്നത്തുനാട് 'സ്ലേറ്റ്' വിദ്യാഭ്യാസ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; മുൻ എംഎൽഎ പി.വി ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം
കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിൽ പി.വി. ശ്രീനിജിൻ എംഎൽഎ ആയിരുന്ന കാലയളവിൽ നടപ്പിലാക്കിയ 'സ്ലേറ്റ്' (SLATE) വിദ്യാഭ്യാസ പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മണ്ഡലത്തിലെ 11,000 കുട്ടികൾക്കായി 1.90 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചിട്ടും പദ്ധതി യഥാർഥത്തിൽ നടപ്പിലാക്കാതെ അഴിമതി നടത്തിയെന്ന പരാതിയിലാണ് നടപടി. യൂത്ത് കോൺഗ്രസ് നേതാവ് ജൈസൽ ജബ്ബാർ നൽകിയ പരാതിയെത്തുടർന്നാണ് വിജിലൻസ് രംഗത്തിറങ്ങിയത്.
മണ്ഡലത്തിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുൻ എംഎൽഎ പി.വി. ശ്രീനിജിൻ മുൻകൈയെടുത്ത് രൂപീകരിച്ച 'വിദ്യാജ്യോതി' പദ്ധതിയുടെ ഭാഗമായാണ് 2023-ൽ 'സ്ലേറ്റ്' (Sustainability Leadership and Agency Through Education) പദ്ധതിക്ക് തുടക്കമിടുന്നത്. വിദ്യാർഥികളിൽ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുക, കളികളിലൂടെ ഗണിതപഠനം എളുപ്പമാക്കുക എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
മണ്ഡലത്തിലെ 21 സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 11,000 കുട്ടികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിക്കായി ബി.പി.സി.എല്ലുമായി (കൊച്ചിൻ റിഫൈനറി) സഹകരിച്ചാണ് 1.90 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ സഹകരണത്തോടെയായിരുന്നു പദ്ധതിയുടെ നടത്തിപ്പ്. ഇതിനായി ആദ്യഘട്ടത്തിൽ 90 ലക്ഷം രൂപയും, രണ്ടാം ഘട്ടത്തിൽ ഒരു കോടി രൂപയും ലഭ്യമാക്കിയിരുന്നു.
വൻ തുക ഫണ്ട് ലഭ്യമാക്കിയിട്ടും പദ്ധതി എങ്ങുമെത്തിയില്ലെന്നാണ് പ്രധാന ആരോപണം. വിദ്യാർഥികൾക്കായി പേരിന് മാത്രമുള്ള ചില ചെറിയ സെഷനുകൾ മാത്രമാണ് നടത്തിയത്. 21 സ്കൂളുകളിലെ കുട്ടികൾക്ക് ഇതിന്റെ യാതൊരു ഗുണവും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരനായ ജൈസൽ ജബ്ബാർ ആരോപിക്കുന്നു.
പദ്ധതിയിലെ ക്രമക്കേടുകൾ ഉന്നയിച്ച് കഴിഞ്ഞ ജനുവരിയിൽ തന്നെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നെങ്കിലും, മുൻ സർക്കാരിന്റെ കാലത്തുണ്ടായ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് അന്വേഷണം മരവിപ്പിക്കുകയായിരുന്നു എന്നും ജൈസൽ കുറ്റപ്പെടുത്തി.
നിലവിൽ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച വിജിലൻസ് ഉദ്യോഗസ്ഥർ പരാതിക്കാരനായ ജൈസലിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ പദ്ധതി നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന 21 സ്കൂളുകളെ കേന്ദ്രീകരിച്ചും, പദ്ധതിയുടെ ഭാഗമായിരുന്ന മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങളും ഔദ്യോഗിക രേഖകളും ശേഖരിച്ചുവരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
The Kerala Vigilance and Anti-Corruption Bureau has launched an investigation into alleged financial irregularities worth lakhs of rupees in the "SLATE" educational project in Kunnathunad. The probe focuses on former MLA P.V. Sreenijin, who spearheaded the sustainability and learning initiative across local schools, following complaints of financial misconduct and mismanagement of project funds.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."