'സിസ്റ്റം നിസ്സംഗത പാലിച്ചു'; തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി
കൊച്ചി: തെന്മല അഭയകേന്ദ്രത്തില്‍ വയോധികര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വൃദ്ധസദനത്തിലെ പീഡനം അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിസ്സംഗതയെ രൂക്ഷമായി വിമര്‍ശിച്ചു.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. തെന്മല സംഭവത്തിലും പത്തനംതിട്ടയിലെ വൃദ്ധസദനത്തില്‍ 17കാരന് മര്‍ദനമേറ്റ സംഭവത്തിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസ് ജൂണ്‍ 23ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ 11നാണ് തെന്മല വെള്ളിമലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അഭയകേന്ദ്രത്തില്‍ വയോധികര്‍ പീഡിപ്പിക്കപ്പെടുന്ന വിവരം പുറത്തുവന്നത്. കേസില്‍ പ്രതിയായ അഭയകേന്ദ്രം നടത്തിപ്പുകാരന്‍ ബ്രഹ്മദാസ് നിലവില്‍ റിമാന്‍ഡിലാണ്.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍കൂട്ടി തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് കോടതി ചോദിച്ചു. വയോധികര്‍, രോഗികള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സമാന സ്ഥാപനങ്ങള്‍ ഇനിയും ഉണ്ടാകാമെന്ന ആശങ്കയും കോടതി രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തില്‍ ഇടുക്കി സ്വദേശിയായ 17കാരന് മര്‍ദനമേറ്റ സംഭവത്തിലും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.
The High Court has taken suo motu action in the case of elderly people being abused at a shelter in Thenmala. Observing that the abuse at the old-age home, which was operating without a license, is extremely serious, the court sharply criticized the indifference of government systems.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."