അടിയെന്നു പറഞ്ഞാൽ ഒന്നൊന്നര അടി.... തന്നെ പരിഹസിച്ച ലങ്കയെ കിരീടപ്പോരാട്ടത്തിൽ പഞ്ഞിക്കിട്ട് സൂര്യവൻഷി; ഓരോന്നായി വഴിമാറി ലോക റെക്കോഡുകൾ
ദാംബുല്ല: ക്രിക്കറ്റ് മൈതാനങ്ങൾ പലപ്പോഴും വെറും കളിക്കളമല്ല, മറിച്ച് പ്രതികാരത്തിന്റെ കൂടെ വേദിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ 15 കാരൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവൻഷി. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ എ ടീം പരാജയപ്പെട്ടപ്പോൾ ശ്രീലങ്കൻ താരങ്ങൾ ഈ കൗമാരക്കാരനെ വല്ലാതെ പരിഹസിച്ചിരുന്നു. 'ഇത് ഐ.പി.എൽ അല്ല, കളി കഴിഞ്ഞു ഇനി വീട്ടിൽ പോകൂ' എന്നായിരുന്നു ലങ്കൻ കളിക്കാരനായ വിഷെൻ ഹലംബാഗെ സൂര്യവൻഷിയുടെ മുഖത്തുനോക്കി അധിക്ഷേപിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ആ കനത്ത തോൽവിയും ലങ്കൻ താരങ്ങളുടെ അമിതാഹ്ലാദവും സൂര്യവൻഷിയെ മാനസികമായി തളർത്തിയെങ്കിലും, പ്രതികാരം ചെയ്യാൻ ഫൈനൽ വരെയേ ഈ ബിഹാർ സ്വദേശിക്ക് കാത്തിരിക്കേണ്ടി വന്നുള്ളൂ.
ദാംബുല്ലയിൽ നടന്ന ഫൈനൽ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സൂര്യവൻഷി ക്രീസിലെത്തിയത് തന്നെ ലങ്കൻ ബൗളർമാരുടെ ഉറക്കം കെടുത്താനായിരുന്നു. തന്നെ പരിഹസിച്ചവർക്കുള്ള മറുപടി വാക്കുകളിലല്ല, മറിച്ച് തന്റെ ബാറ്റിൽ നിന്നുള്ള വെടിക്കെട്ടിലൂടെയാണെന്ന് താരം ആദ്യ പന്ത് മുതൽ വ്യക്തമാക്കി. വെറും 11 പന്തുകളിൽ നിന്നാണ് ഈ പതിനഞ്ചുകാരൻ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിൽ 20 വർഷമായി തകരാതെ കിടന്ന കൗശല്യ വീരരത്‌നെയുടെ (12 പന്ത്) ലോക റെക്കോഡാണ് ഈ കൊച്ചു മിടുക്കന്റെ പ്രഹരശേഷിക്ക് മുന്നിൽ തകർന്നടിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റിൽ സർഫറാസ് ഖാൻ കുറിച്ച 15 പന്തിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ റെക്കോഡും ഇതോടെ അപ്രസക്തമായി.
ഇതിഹാസങ്ങളുടെ റെക്കോഡുകൾ ഓരോന്നായി കാറ്റിൽപ്പറത്തിയ സൂര്യവൻഷി കേവലം 29 പന്തുകളിൽ നിന്ന് 10 ഫോറുകളും 8 അമ്പരപ്പിക്കുന്ന സിക്‌സറുകളും അടക്കം 94 റൺസാണ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന ജേക്ക് ഫ്രേസർ മക്ഗുർക്കിന്റെ 29 പന്തിലെ റെക്കോഡിനൊപ്പമെത്താൻ വെറും ഒരു സിക്‌സർ മാത്രം അകലെ നിൽക്കെയാണ് താരം നിർഭാഗ്യവശാൽ പുറത്തായത്. എങ്കിലും മൈതാനത്ത് തന്നെ സ്ലെഡ്ജ് ചെയ്ത ലങ്കൻ കളിക്കാരെ കളി കാണാൻ വന്ന കാണികളെപ്പോലെ നോക്കിനിൽക്കാൻ നിർബന്ധിതരാക്കിയ ഈ ഇന്നിങ്‌സ് ആരാധകർക്ക് ആവേശം പകരുന്ന ഒന്നായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കരയിപ്പിച്ചവർക്ക് മുന്നിൽ ലോക റെക്കോഡുകളുടെ തിളക്കത്തിൽ സൂര്യവൻഷി നടത്തിയ ഈ ബാറ്റിങ് വിരുന്ന് വരും തലമുറകൾ പോലും ഓർത്തിരിക്കുന്ന ഒന്നാണ്.
താരത്തിന്റെ ബാറ്റിങ് കരുത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 27.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന ശക്തമായ നിലയിലാണ്. പ്രിയാൻഷ് ആര്യ (29 പന്തിൽ 39), ഋതുരാജ് ഗെയ്ക്‌വാദ് (51 പന്തിൽ 40), തിലക് വർമ (56 പന്തിൽ പുറത്താവാതെ 42) എന്നിവർ ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."