കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ മിശ്രിതം പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് റാസല്‍ഖൈമയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി തസ്ലീമിനെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിന് പുറത്തുവെച്ച് മലപ്പുറം ജില്ലാ പൊലിസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
റാസല്‍ഖൈമയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് തസ്ലീം കരിപ്പൂരിലെത്തിയത്. നാല് ക്യാപ്‌സൂളുകളുടെ രൂപത്തിലാക്കിയ സ്വര്‍ണ മിശ്രിതമാണ് ഇയാള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പൊലിസ് നടപടി.
ഇയാളെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ വാഹനവുമായി കാത്തുനിന്ന കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി സ്വദേശികളായ രണ്ടുപേരെയും പൊലിസ് പിടികൂടി. ഇവര്‍ക്കും സ്വര്‍ണക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
പിടിച്ചെടുത്ത സ്വര്‍ണ മിശ്രിതത്തില്‍ നിന്ന് ശുദ്ധ സ്വര്‍ണം വേര്‍തിരിച്ചെടുത്ത് കൃത്യമായ തൂക്കവും മൂല്യവും നിര്‍ണയിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു. നിലവിലെ വിലയിരുത്തല്‍ പ്രകാരം സ്വര്‍ണത്തിന്റെ മൂല്യം ഒന്നരക്കോടിയോളം രൂപ വരുമെന്നാണ് സൂചന.
അതേസമയം, വിമാനത്താവളത്തിലെ കസ്റ്റംസ് സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി യാതൊരു തടസവുമില്ലാതെ ടെര്‍മിനലിന് പുറത്തേക്കിറങ്ങിയ ശേഷമാണ് തസ്ലീം പൊലിസിന്റെ പിടിയിലായത്. അത്യാധുനിക സ്‌കാനിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ നിലവിലുള്ള സാഹചര്യത്തില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തുകടന്നത് സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്.
കരിപ്പൂരില്‍ കസ്റ്റംസ് പരിശോധനകള്‍ മറികടന്ന് പുറത്തുകടക്കുന്ന സ്വര്‍ണക്കടത്തുകാരെ വിമാനത്താവളത്തിന് പുറത്തുവെച്ച് ജില്ലാ പൊലിസിന്റെ പ്രത്യേക സംഘം പിടികൂടുന്ന സംഭവങ്ങള്‍ സമീപകാലത്ത് പതിവായിരിക്കുകയാണ്. സംഭവത്തിന് പിന്നിലെ സ്വര്‍ണക്കടത്ത് ശൃംഖല, സാമ്പത്തിക നിക്ഷേപകര്‍, സ്വര്‍ണത്തിന്റെ യഥാര്‍ഥ ഉറവിടം, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ് സംഘാംഗങ്ങള്‍ എന്നിവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Police seized a gold compound worth around ₹1.5 crore that was being smuggled by concealing it inside the body through Karipur International Airport.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."