രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ
കണ്ണൂർ: അനുകൂല സാഹചര്യമില്ലാത്തതിനാൽ രാജ്യത്ത് കാലവർഷത്തിൻ്റെ സഞ്ചാരം നിശ്ചലാവസ്ഥയിൽ. കേരളത്തിൽ നിന്ന് കാലവർഷം ഉത്തരേന്ത്യയിലേക്ക് നീങ്ങിയെങ്കിലും മുന്നോട്ടുപോകാനുള്ള അനുകൂല സാഹചര്യമില്ലാത്തതിനാൽ നിശ്ചലാവസ്ഥയിലാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. സാധാരണ ജൂൺ 10 ന് കാലവർഷം മുംബൈയിൽ എത്തേണ്ടതാണ്.
എന്നാൽ 10 ദിവസം കഴിഞ്ഞിട്ടും കാലവർഷത്തിന് കാര്യമായ അനക്കമില്ല. 20ന് ഗുജറാത്തിൽ എത്തേണ്ടതാണ്. ആ ദിവസവും കഴിഞ്ഞു. കേരളത്തിൽ എത്തിയ ശേഷം കാലവർഷം മുന്നോട്ട് പോകാൻ കാര്യമായ അനുകൂല സാഹചര്യമില്ലാതെ നിൽക്കുന്ന അവസ്ഥയിലാണ്. ബംഗാൾ ഉൾക്കടലും അറബിക്കടലും നിർജീവമായതാണ് ഇതിന് പ്രധാന കാരണം.
കാലവർഷത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കാരണമാകുന്ന ന്യൂനമർദങ്ങൾ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇതുവരെ രൂപപ്പെട്ടില്ല. അടുത്തയാഴ്ച ബംഗാൾ ഉൾക്കടൽ ചെറുതായി സജീവമാകുന്നതോടെ മുംബൈ ഉൾപ്പെടയുള്ള മേഖലയിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
ഇന്നു മുതൽ മഴ കനക്കും
ചെറിയൊരു ഇടവേളക്ക് ശേഷം ഇന്ന് മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകും. ചെറിയരീതിയിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെ വീണ്ടും കാലവർഷ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തുടർന്ന് 25, 26 വരെ കൂടിയും കുറഞ്ഞും സംസ്ഥാനത്ത് കാലവർഷ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ട് അനുകൂലമാകുന്നതോടെയും കേരള തീരത്ത് കാലവർഷ കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നതോടെയും 26ന് ശേഷം മൂന്ന്-നാല് ദിവസം മഴ ശക്തമാകാനും സാധ്യതയുണ്ട്. മധ്യ-വടക്കൻ കേരളത്തിലെ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."