യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി
ബ്യൂര്‍ഗന്‍സ്റ്റോക്ക്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെ യു.എസ്, ഇറാന്‍, പാകിസ്ഥാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പങ്കാളികളാകുന്ന നിര്‍ണായക സാങ്കേതികതല ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിച്ചു.
60 ദിവസം നീണ്ടുനില്‍ക്കുന്ന മാരത്തണ്‍ ചര്‍ച്ചകളിലെ ആദ്യഘട്ടം ഇന്നലെ ഇന്ത്യന്‍ സമയം രാത്രിയോടെ സമാപിച്ചു. 80 മിനുട്ട് നീണ്ടുനിന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
യു.എസും ഇറാനും തമ്മില്‍ കഴിഞ്ഞയാഴ്ച ഒപ്പുവച്ച ധാരണാപത്രം നടപ്പാക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബ്യൂര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടിലെ ചര്‍ച്ചകളുടെ പ്രധാന അജൻഡ. ആതിഥേയ രാജ്യമാണെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡ് ചര്‍ച്ചയുടെ ഭാഗമല്ല.
വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള യു.എസ് സംഘവും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ സംഘവുമാണ് ചര്‍ച്ചയില്‍ ഇരുരാഷ്ട്രങ്ങളെയും പ്രതിനിധീകരിക്കുന്നത്. പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ഥാനി എന്നിവര്‍ മധ്യസ്ഥരുടെ റോളിലാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
ഇറാന്റെ ആണവപദ്ധതിയും അവര്‍ക്കെതിരായ ഉപരോധവും ഉള്‍പ്പെടെ ചര്‍ച്ചാ വിഷയമാണ്. ഇറാനിയന്‍ എണ്ണ കയറ്റുമതിക്കുള്ള ഇളവുകള്‍, മരവിപ്പിച്ച ആസ്തികള്‍ തിരികെനല്‍കല്‍ തുടങ്ങിയ വിഷയങ്ങളും അജൻഡയിലുണ്ട്.
ലബനാനില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളൂവെന്നാണ് ഇറാന്റെ നിലപാട്. ചര്‍ച്ചയുടെ ആദ്യദിവസമായ ഇന്നലെ പോലും ലബനാനില്‍ സയണിസ്റ്റ് സൈന്യം ആക്രമണം നടത്തിയത് സമാധാനനീക്കങ്ങള്‍ക്ക് വിലങ്ങുതടിയാണ്. ചര്‍ച്ചകളില്‍ അന്തിമ തീരുമാനമായില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ലബനാനിലെ ഹിസ്ബുല്ലയെ നിയന്ത്രിക്കാന്‍ ഇറാന്‍ തയാറായില്ലെങ്കില്‍ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണിയും ഇന്നലെ ട്രംപ് നടത്തുകയുണ്ടായി. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ട്രംപ് ഭീഷണികള്‍ ഉയര്‍ത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും, ലബനാനിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് പുരോഗതിയുണ്ടായതായി വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് അവകാശപ്പെട്ടു. അതേസമയം, ചര്‍ച്ചകള്‍ മേഖലയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ നിർണായകമെന്ന് ഖത്തര്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമാധാനത്തിന്റെ പുതിയ പാതയിലേക്ക് കടക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ലഭിച്ച അപൂര്‍വ അവസരമാണിതെന്ന് യു.എസ് വൈസ് പ്രസിഡന്റും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."