ആദ്യ മത്സരത്തിലെ ഗോൾ സ്‌കോറർ ലോകകപ്പിൽനിന്ന് പുറത്ത്; ജർമനിക്ക് കനത്ത തിരിച്ചടി
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് പോരാട്ടങ്ങൾക്ക് മുന്നോടിയായി ജർമൻ ദേശീയ ടീമിന് കനത്ത പ്രഹരം. കുറസാവോയ്‌ക്കെതിരേ ആദ്യ മത്സരത്തിൽ ഗോൾ നേടിയ താരവും പ്രമുഖ പ്രതിരോധ ഭടനുമായ നിക്കോ സ്ക്ലോട്ടർബെക്ക് പരുക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇടത് കണങ്കാലിലെ ലിഗ്‌മെന്റിനേറ്റ ഗുരുതരമായ പരുക്കാണ് ബൊറൂസിയ ഡോർട്മുണ്ട് താരത്തിന് വിനയായത്. ജർമൻ ഫുട്‌ബോൾ അസോസിയേഷൻ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിൽ ഐവറി കോസ്റ്റിനെതിരേ നടന്ന രണ്ടാം മത്സരത്തിനിടയിലാണ് 26കാരനായ സ്ക്ലോട്ടർബെക്കിന് പരുക്കേറ്റത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ കടുത്ത വെല്ലുവിളി നേരിട്ട താരം, വേദന അവഗണിച്ചും കളി തുടരാൻ ശ്രമിച്ചെങ്കിലും രണ്ടാം പകുതിയിൽ പരിശീലകൻ ജൂലിയൻ നാഗെൽസ്മാന് അദ്ദേഹത്തെ പിൻവലിക്കേണ്ടി വന്നു. തുടർന്ന് നടത്തിയ എംആർഐ സ്‌കാനിങ്ങിലാണ് ഇടത് കണങ്കാലിലെ ഇൻഡോർ ലിഗ്‌മെന്റ് തകർന്നതായി കണ്ടെത്തിയത്.
ഈ ഗുരുതര പരുക്ക് കാരണം താരത്തിന് കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും മൈതാനത്തിന് പുറത്തിരിക്കേണ്ടി വരും. ജർമൻ പ്രതിരോധ നിരയിലെ ഏറ്റവും വിശ്വസ്തനായ താരത്തിന്റെ ഈ അപ്രതീക്ഷിത വിടവാങ്ങൽ നോക്കൗട്ട് മത്സരങ്ങളിൽ പരിശീലകൻ നാഗെൽസ്മാന്റെ തന്ത്രങ്ങളെ കാര്യമായി ബാധിക്കും. ലൂക്കാസ് ക്ലോസ്റ്റർമാൻ ഉൾപ്പെടെയുള്ള താരങ്ങളെ പകരക്കാരായി ഇറക്കാനാണ് നിലവിൽ ജർമൻ ക്യാമ്പ് ആലോചിക്കുന്നത്.
ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ ക്ലബ്ബുകൾ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്ന സ്ക്ലോട്ടർബെക്കിന്റെ കരിയറിലെ തന്നെ ഏറ്റവും നിർണായകമായ ഘട്ടത്തിലാണ് ഈ ലോകകപ്പ് സ്വപ്നം പൊലിഞ്ഞിരിക്കുന്നത്. താരം ഉടൻ തന്നെ ജർമനിയിലേക്ക് മടങ്ങുമെന്നും അവിടെ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയനാകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
Germany defender Nico Schlotterbeck has been ruled out of the rest of the World Cup with ankle injury
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."