ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകന് ക്രൂര മര്‍ദനം
കാഞ്ഞങ്ങാട്: അജാനൂരില്‍ ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകനെ രണ്ടംഗസംഘം ക്രൂരമായി മര്‍ദിച്ചു. ബുധനാഴ്ച അര്‍ധരാത്രി അജാനൂര്‍ കടപ്പുറം പാലായിലാണ് സംഭവം. മാണിക്കോത്ത് മിഫ്താഹുല്‍ ഉലൂം, കൊളവയല്‍ ദാറുല്‍ ഉലൂം എന്നീ മദ്‌റസകളിലെ അധ്യാപകന്‍ അജാനൂര്‍ പാലായിലെ ഇന്‍സാഫ് യമാനിയെ (29) ആണ് അക്രമികൾ മർദിച്ചത്. പരുക്കേറ്റ യമാനിയെ അജാനൂര്‍ മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുട്ടുന്തല പള്ളിയിലെ ഒരു ചടങ്ങുമായി ബന്ധപ്പെട്ട് പള്ളിയിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. പാലായിലെ ഒരു വീട്ടില്‍ രണ്ടുപേര്‍ വാതിലില്‍ ഉറക്കെ തട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഇന്‍സാഫ് യമാനി കാര്യം തിരക്കാനായി അങ്ങോട്ട് ചെന്നു. വീട്ടില്‍ നിന്ന് യുവാവിനെ ഭീഷണിപ്പെടുത്തി കൂടെ കൊണ്ടുപോകാന്‍ ശ്രമവും നടത്തുന്നുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് അക്രമികൾ ഇന്‍സാഫിന് നേരെ തിരിഞ്ഞത്. തുടർന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.
തങ്ങള്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും ആര്‍ക്കും പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സംഘം വീരവാദം മുഴക്കി. ആക്രമണവിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ഇട്ടമ്മലിനടുത്തുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് വരുന്ന ഇന്‍സാഫ് യമാനി പൊലിസിന്റെ ട്രോമാകെയര്‍ വളണ്ടിയര്‍ കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."