സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയില്‍ അനധികൃത നിർമാണം ആരോപിച്ച് മസ്ജിദ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. നഖാസ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കസേരവ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന മുസ്തഫ ഖാദ്്രി മസ്ജിദ് ആണ് തകര്‍ത്തത്. പള്ളി നിലനിന്ന ഭൂമി ഗ്രാമസഭയ്ക്ക് കീഴിലുള്ള ശ്മശാനം ആണെന്നും അതിനാല്‍ നിർമാണം അനധികൃതമാണെന്നുമാണ് അധികൃതരുടെ വാദം. നേരത്തെ പള്ളിയുടെ ഒരു ഭാഗം പൊളിച്ചിരുന്നു. ബാക്കിയുള്ള ഭാഗമാണ് ബുധനാഴ്ച രാത്രി പൊളിച്ചുമാറ്റിയത്.
നേരത്തെ നടന്ന നടപടികള്‍ പരിശോധിക്കാനും അധികൃതരുടെ നടപടിയില്‍ പ്രതിഷേധം അറിയിച്ചും കോണ്‍ഗ്രസ് പ്രതിനിധി സംഘം ഗ്രാമത്തിലെത്തിയ സമയത്താണ് പൊളിക്കല്‍ നടപടി നടന്നത്. വിഷയത്തില്‍ റിപ്പോര്‍ട്ട് തയാറാക്കി സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഭരണകൂടം തിടുക്കപ്പെട്ട് നടപടിയെടുത്തുവെന്ന് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ആരോപിച്ചു. ഭൂമി വഖ്ഫ് ബോര്‍ഡിന്റേതാണെന്നും ഭരണകൂടത്തിന്റെ നടപടി തെറ്റാണെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവും സ്ഥലം എം.പിയുമായ സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് പ്രതികരിച്ചു. നിയമനടപടികളിലൂടെ ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് സംഘം മടങ്ങിയതിന് പിന്നാലെ അധികൃതര്‍ നടപടികള്‍ വേഗത്തിലാക്കുകയും പള്ളിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പള്ളി പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം പള്ളി പരിസരത്ത് നിന്ന് 'ഐ ലവ് മുഹമ്മദ്' എന്ന് എഴുതിയ പോസ്റ്ററുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."