മുസ്‌ലിം ആരാധനാലയങ്ങൾ പൊളിക്കാൻ സമ്മതിക്കില്ല; ബുൾഡോസർ രാജിനെതിരെ മാതൃകയായി ഹിന്ദു-മുസ്‌ലിം ജനകീയ കൂട്ടായ്മ
ബാർമർ/ജയ്‌സാൽമീർ: രാജ്യത്ത് വർഗീയ ധ്രുവീകരണങ്ങൾ ശക്തമാകുന്നതിനിടയിൽ രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് മാതൃകാപരമായ മതസൗഹാർദ്ദത്തിന്റെ വേറിട്ടൊരു കാഴ്ച. ബാർമർ, ജയ്‌സാൽമീർ ജില്ലകളിലെ മുസ്‌ലിം ആരാധനാലയങ്ങൾ അധികൃതർ പൊളിച്ചുനീക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു-മുസ്‌ലിം സമുദായങ്ങൾ ഒന്നിച്ച് രംഗത്തിറങ്ങി. ‘സർവ്വധർമ്മ ശാന്തി സഭ’ എന്ന കൂട്ടായ്മ രൂപീകരിച്ചാണ് ഇരുവിഭാഗങ്ങളും സംയുക്തമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
അതിർത്തി ഗ്രാമങ്ങളിലെ ആരാധനാലയങ്ങൾ പൊളിക്കുന്ന നടപടികൾ ഭരണകൂടം ഉടനടി നിർത്തിവെക്കണമെന്നും, ഏതെങ്കിലും തരത്തിലുള്ള ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് കൃത്യമായ നിയമപരമായ സുതാര്യത ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബാർമറിലെ ബാദ്ബീർ ഉൾപ്പെടെയുള്ള ഗ്രാമങ്ങളിൽ ഇരു സമുദായങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സംയുക്ത മാർച്ച് നടന്നു. തുടർന്ന് അവർ ഭരണകൂടത്തിന് നിവേദനവും സമർപ്പിച്ചു.
ആരാധനാലയങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ നിയമവിരുദ്ധമാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ പാരാഡിയ ഗ്രാമപഞ്ചായത്ത് സർപഞ്ച് സുർത്താറാം മേഘ്‌വാൾ തുറന്നടിച്ചു.
"ഇതൊരു ഭരണപരമായ ഒഴിപ്പിക്കൽ നടപടി എന്നതിലുപരി, കൃത്യമായ നിയമനടപടികൾ പാലിക്കാതെ നടത്തുന്ന ഏകപക്ഷീയമായ നീക്കമാണ്. മുസ്‌ലിംകളുടെ ആരാധനാലയങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നതിന് പകരം, ക്ഷേത്രങ്ങൾ ഉൾപ്പെടെ ഈ മേഖലയിലുള്ള എല്ലാ മതസ്ഥാപനങ്ങളും ഇതേ മാനദണ്ഡങ്ങൾ വെച്ച് പരിശോധിക്കാൻ അധികൃതർ തയ്യാറാകണം. ബാദ്ബീറിലെ ആരാധനാലയങ്ങൾ തകർത്തതിന് ശേഷമാണ് ഗ്രാമീണർ ഒന്നിച്ച് പ്രതിഷേധവുമായി തെരുവിലിറങ്ങിയത് സുർത്താറാം മേഘ്‌വാൾ പറഞ്ഞു.
മുസ്‌ലിം സമുദായത്തിന് നേരെയുണ്ടാകുന്ന ഇത്തരം ഏകപക്ഷീയമായ നീക്കങ്ങൾ തങ്ങൾക്കേറ്റ അടിയാണെന്നും തദ്ദേശീയമായി സമുദായങ്ങൾ തമ്മിൽ ഇവിടെ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ ജനങ്ങളുടെ ഐക്യം തകർക്കാൻ ആർക്കും കഴിയില്ലെന്നും, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങൾ എപ്പോഴും മുസ്‌ലിം സഹോദരങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും സർപഞ്ച് കൂട്ടിച്ചേർത്തു.
ഈ പ്രതിഷേധം ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രശ്നമല്ലെന്നും തങ്ങളുടെ ഗ്രാമത്തിന്റെ ഐക്യത്തെയും സമാധാനത്തെയും സംരക്ഷിക്കാനാണെന്നും മാർച്ചിൽ പങ്കെടുത്ത ഉദറാം മേഘ്‌വാൾ പറഞ്ഞു. തലമുറകളായി ഇവിടെ എല്ലാവരും ഐക്യത്തോടെയാണ് ജീവിക്കുന്നത്. ഒരു ആരാധനാലയം പൊളിക്കുമ്പോൾ അത് ആ ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയുമാണ് ബാധിക്കുന്നത്. പുറത്തുള്ളവർക്ക് ഇത് ഹിന്ദു-മുസ്‌ലിം പ്രശ്നമായി തോന്നാമെങ്കിലും, ഇവിടെ തങ്ങൾ വലിയ സൗഹാർദ്ദത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സുരക്ഷാ ഡ്രൈവിന്റെ മറവിലെന്ന് ആരോപണം
ഭരണകൂടം ഇതിനെ ‘അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ' എന്ന പേരിൽ ന്യായീകരിക്കുകയാണ്. എന്നാൽ പ്രാദേശിക ജനങ്ങളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്തുന്നില്ലെന്നും നോട്ടീസ് നൽകി കൃത്യമായ സമയം അനുവദിക്കാതെയാണ് ബുൾഡോസറുകൾ ഇറക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. തകർത്ത ‘മസാറുകൾ’ (ധർമ്മശാലകൾ/തീർത്ഥാടന കേന്ദ്രങ്ങൾ) വർഷങ്ങൾ പഴക്കമുള്ളതും ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ വണങ്ങിപ്പോന്നിരുന്നതുമാണെന്ന് ഗ്രാമീണർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ചുറ്റളവിൽ നടക്കുന്ന ‘ഓപ്പറേഷൻ ക്ലീൻ’ (Operation Clean) എന്ന സുരക്ഷാ ഡ്രൈവിന്റെ ഭാഗമായാണ് ഈ നടപടികളെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ, ജയ്‌സാൽമീർ, ബിക്കാനീർ, ശ്രീഗംഗാനഗർ, ബാർമർ തുടങ്ങിയ അതിർത്തി ജില്ലകളിലെ മുസ്‌ലിം ജനവിഭാഗങ്ങളെ മനഃപൂർവ്വം ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു. ഏകദേശം 350 ഓളം പള്ളികൾക്കും മദ്രസകൾക്കും ഇതിനകം അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ‘അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്’ (APCR) വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും ഉയരുന്ന വിവിധ സമ്മർദ്ദങ്ങളെ വകവെക്കാതെ, തങ്ങളുടെ പ്രദേശത്തെ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാൻ സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ഉൾപ്പെടെയുള്ളവരുടെ നിയമസഹായത്തോടെ ശക്തമായ നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
in a powerful display of communal harmony, border villages in rajasthan have united across religious lines to protest against "bulldozer raj" (punitive demolitions).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."